Peechi Police Assault: പീച്ചി പോലീസ് സ്റ്റേഷൻ മര്‍ദനം; കടവന്ത്ര എസ്എച്ച്ഒ രതീഷിന് സസ്‌പെന്‍ഷന്‍
Peechi Custodial Torture Case: ദക്ഷിണമേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷ് പീച്ചി എസ്.ഐ. ആയിരിക്കുമ്പോഴാണ് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്.
തിരുവനന്തപുരം: പീച്ചി പോലീസ് സ്റ്റേഷനിൽ വച്ച് ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിൽ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ പിഎം രതീഷിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷ് പീച്ചി എസ്.ഐ. ആയിരിക്കുമ്പോഴാണ് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്.
2023 മേയ് 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം.
Also Read:പോലീസിനെതിരെ പരാതി പ്രളയം; പീച്ചിയിലെ സ്റ്റേഷന്‍ മർദനത്തിൽ എസ്ഐ രതീഷിനെ സസ്പെന്‍ഡ് ചെയ്തേക്കും
സംഭവത്തിൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഔസേപ്പും ഡ്രൈവറും. ഇവിടെ എത്തിയ ഇവരെ ചുമരുചാരി നിർത്തി മര്‍ദിക്കുകയായിരുന്നു. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചുവെന്നും ഔസേപ്പ് പരാതിയിൽ പറയുന്നു. ഇത് ചോദിക്കാൻ ചെന്ന ഔസേപ്പിന്റെ മകനേയും ലോക്കപ്പിലിട്ടുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നെങ്കിലും പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നത് നീളുകയായിരുന്നു.
സംഭവത്തിൽ നേരത്തെ തന്നെ രതീഷിനെതിരെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ അപ്പോഴൊന്നും ഇയാൾക്കെതിരെ നടപടിയും എടുത്തിരുന്നില്ല. ഇതിനു പിന്നാലെ വിവരാവകാശ നിയമപ്രകാരം മര്‍ദനദൃശ്യത്തിനുവേണ്ടി അപേക്ഷ നൽകിയെങ്കിലും പോലീസ് തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്. ദൃശ്യം പുറത്ത് വന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്.