മുഖത്ത് പരിക്കേറ്റ പാടുകള്‍! കളമശേരിയില്‍ ബെവ്‌കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി
Body of Tamil Nadu Native Found in Kalamassery : രണ്ട് ദിവസമായി അരുണ്‍രാജിനെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

പ്രതീകാത്മക ചിത്രം
കൊച്ചി: കളമശേരി തോഷിബ ജങ്ഷനില്‍ ബെവ്‌കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് നെയ്‌വേലി സ്വദേശി അരുണ്‍ രാജിന്റേതാണ് (28) മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. കുറ്റിക്കാടിനിടയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.
രണ്ട് ദിവസമായി അരുണ്‍രാജിനെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
കുറ്റിക്കാട്ടില്‍ മാലിന്യം നിക്ഷേപിച്ച ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ഇയാളുടെ ഫോണ്‍ സുഹൃത്തിന് ലഭിച്ചിരുന്നു. ഇത് അരുണ്‍രാജിന്റെ പിതാവിനെ ഏല്‍പ്പിക്കുകയും ചെയ്തു. സുഹൃത്തിന് എങ്ങനെയാണ് ഫോണ്‍ ലഭിച്ചതെന്നടക്കം അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് മദ്യക്കുപ്പികളും കിടപ്പുണ്ടായിരുന്നു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതാണോയെന്നും സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
Als0 Read: തൊടുപുഴയിൽ കെട്ടിടത്തിന്റെ സ്ലാബ് മറിഞ്ഞുവീണ് രണ്ട് മലയാളികൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്
സുഹൃത്ത് അറസ്റ്റില്‍
അതേസമയം, മലപ്പുറം എടവണ്ണപ്പാറ എടശേരികടവില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് സുനില്‍ കിറോയാണ് പിടിയിലായത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കരുവാറ്റയിലെ കൊലപാതകം
കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നത് ഉള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് കോടതി കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്.
പ്രായപൂര്‍ത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ജുവനൈല്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിക്കളഞ്ഞു. പ്രതികളെ തെളിവെടുപ്പിന് ലഭിച്ചില്ലെങ്കില്‍ കേസ് ദുര്‍ബലമാകുമെന്ന പ്രോസിക്യൂഷന്‍ വാദം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗീകരിച്ചു. ഇവരുടെ സ്വകാര്യത ലംഘിക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.
English Summary
The body of Arunraj, a Tamil Nadu native, was found in Kalamassery. The corpse was located near Toshiba Junction. Police suspect murder after finding multiple injuries on the body. An investigation into the incident is currently underway.