Kannur family tragedy: മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്, മരണത്തിന് ഉത്തരവാദി ഭാര്യയും കുടുംബവും, കലാധരന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളിങ്ങനെ
Kannur family death: കുട്ടികളെ ഉപദ്രവിച്ചതിന് തന്റെ പക്കൽ തെളിവുകളുണ്ടായിട്ടും അത് പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയക്കാൻ ഉത്തരവിട്ടു. ഇത് താങ്ങാവുന്നതിലും അധികമായതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നത്.
പയ്യന്നൂർ: കണ്ണൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയ നടുക്കുന്ന സംഭവത്തിൽ മരണകാരണം വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികൾ ഭാര്യയും അവളുടെ അമ്മയും സഹോദരനുമാണെന്ന് മരണപ്പെട്ട കെ.ടി. കലാധരൻ (38) കുറിപ്പിൽ ആരോപിക്കുന്നു.
മക്കളെ ആയുധമാക്കി ഭാര്യയും കുടുംബവും തന്നെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും ജീവിക്കാൻ അനുവദിക്കാത്ത വിധം മാനസികമായി പീഡിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. കുട്ടികളെ ഉപദ്രവിച്ചതിന് തന്റെ പക്കൽ തെളിവുകളുണ്ടായിട്ടും അത് പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയക്കാൻ ഉത്തരവിട്ടു. ഇത് താങ്ങാവുന്നതിലും അധികമായതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നത്. ആരോപണങ്ങൾ തെളിയിക്കുന്ന വിവരങ്ങൾ തന്റെ മൊബൈൽ ഫോണിലുണ്ടെന്ന് കലാധരൻ വ്യക്തമാക്കിയിട്ടുണ്ട്. ഫോൺ ലോക്ക് തുറക്കാനുള്ള പാറ്റേൺ പോലും കുറിപ്പിൽ വരച്ചുചേർത്തിട്ടുണ്ട്.
രാമന്തളി വടക്കുമ്പാട് കൊയിത്തട്ട താഴത്തെ വീട്ടിൽ കലാധരൻ (38), അമ്മ ഉഷ (60), മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് കഴിഞ്ഞ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
കുട്ടികൾക്ക് പാലിൽ വിഷം കലർത്തി നൽകിയ ശേഷം മുതിർന്നവർ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിലെ മേശപ്പുറത്ത് നിന്ന് കീടനാശിനിയുടെ കുപ്പിയും പാൽ പാത്രവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. രാമന്തളി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം വൈകിട്ട് ഏഴ് മണിയോടെ മൃതദേഹങ്ങൾ സംസ്കരിച്ചു