Akshaya Matrimony:’പെണ്ണ് കിട്ടാത്തവർക്കായി ക്യാമ്പ്’; ’അക്ഷയ മാട്രിമോണി’യിലൂടെ ആശങ്കയില്ലാതെ പങ്കാളിയെ കണ്ടെത്താം; പദ്ധതിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്
Akshaya Matrimony: ഒരുവർഷത്തേക്ക് 15 ലക്ഷം രൂപയാണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാസർഗോഡ് നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റ് ജില്ലകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.

കാസർഗോഡ്: പങ്കാളിയെ കിട്ടാതെ അലയുകയാണോ നിങ്ങൾ? എന്നാൽ ഇനി അത് വേണ്ട. ബ്രോക്കർ ഇല്ലാതെ സ്വകാര്യ മാട്രിമോണി സൈറ്റിന്റെ സഹായമില്ലാതെ വരനെയോ വധുവിനെയോ കണ്ടെത്താം. എങ്ങനെ എന്നല്ലേ? കാര്യം സിമ്പിളാണ്, അക്ഷയ കേന്ദ്രങ്ങൾ വഴി കാസർഗോഡ് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെയാണ് പങ്കാളിയെ കണ്ടെത്തുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയുടെ തുടക്കം. ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയാണ് അക്ഷയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ’അക്ഷയ മാട്രിമോണിയൽ’ എന്ന പേരിട്ട പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യുന്നത്. പദ്ധതിയുടെ വിശദ പദ്ധതിരേഖ ജില്ലാപഞ്ചായത്തിന്റെ പരിഗണനയിലാണ്. ഒരുവർഷത്തേക്ക് 15 ലക്ഷം രൂപയാണ് അടങ്കൽ തുക പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാസർഗോഡ് നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റ് ജില്ലകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
പ്രൊഫൈൽ തയ്യാറാക്കാം
ഇതിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ അവരവരുടെ വിവരങ്ങളടങ്ങിയ പ്രൊഫൈൽ തയ്യാറാക്കി അക്ഷയ മാട്രിമോണിയൽ എന്ന പോർട്ടലിലിടാം. രജിസ്ട്രേഷൻ സമയത്ത് ഓരോരാൾക്കും ഐ.ഡി.യും പാസ്‌വേഡും ലഭിക്കും. പിന്നീട് ഈ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് മൊബൈൽ ഫോണിലോ അല്ലെങ്കിൽ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തിയോ ഇഷ്ടപ്പെട്ട പ്രൊഫൈലിന് ’ഇൻട്രസ്റ്റ് ’ കൊടുക്കാം. വിവരശേഖരണം നടത്താൻ ആവശ്യമായ തുക മാത്രമാണ് രജിസ്ട്രേഷൻ ഫീസായി വാങ്ങുക.
ക്യാമ്പ് സംഘടിപ്പിക്കും
വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പെൺകുട്ടികളെ കണ്ടെത്താൻ വേണ്ടി രണ്ടാംഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. കാസർഗോഡ് ജില്ലയിലേക്ക് കർണാടകയിൽനിന്നും കൂർഗിൽനിന്നും ബ്രോക്കർമാരുടെ സഹായത്തോടെ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊണ്ടുവരുന്നുണ്ട്. അവിടത്തെ ജനപ്രതിനിധികളോടും തദ്ദേശസ്ഥാപനങ്ങളോടും സഹകരിച്ച് കല്യാണപ്രായമായ ആൾക്കാരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ നൽകി കല്യാണം ആലോചിക്കാനുള്ള സൗകര്യമൊരുക്കും.
അക്ഷയ മാട്രിമോണി വരുന്നതോടെ സാധാരണക്കാരായ യുവതി യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരന്റെയും വധുവിന്റെയും വ്യക്തിതാത്‌പര്യങ്ങൾ വിലയിരുത്തി, സ്വകാര്യതകൂടി കണക്കിലെടുത്തേ പ്രൊഫൈൽ തമ്മിൽ ബന്ധിപ്പിക്കുകയുള്ളൂവെന്ന് അക്ഷയ ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ, കപിൽദേവ് പറഞ്ഞു.
‘അക്ഷയ മാട്രിമോണി’ വരുന്നതോടെ സംസ്ഥാനത്ത് തന്നെ ആദ്യമായി ആരംഭിക്കുന്ന ഒരു സർക്കാർ മാട്രിമോണി സംവിധാനമായി ഇത് മാറും. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വധൂവരന്മാരെ കണ്ടെത്താൻ പദ്ധതി സഹായകമാകും. വിവാഹപൂർവ കൗൺസലിങ്, വിവാഹത്തിനുള്ള സഹായധനം, കല്യാണസദ്യ, ഇവന്റ് മാനേജ്മെന്റ് എന്നീ സേവനങ്ങൾ കുടുംബശ്രീ, സാമൂഹികസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഇതുവഴി നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്.