Kerala Rain alert: നോക്കിനിൽക്കെ മാറുന്ന മഴ, മൺസൂണിന്റെ പോക്ക് എങ്ങോട്ട്, നാളത്തെ മഴമുന്നറിയിപ്പ് ഇതാ
Kerala Changing Monsoon updates: കേരളത്തിലെ മഴയുടെ വിതരണത്തിലും അളവിലും വലിയ അസന്തുലിതാവസ്ഥയാണ് പഠനം രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ ശരാശരി വാർഷിക മഴ 2,920 മില്ലിമീറ്ററാണെങ്കിലും നിലവിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ ഒരു ദശകത്തിൽ ശരാശരി 26 സെന്റിമീറ്റർ വീതം കുറവുണ്ടാകുന്നുണ്ട്. മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, ചെറിയ സമയത്തിനുള്ളിൽ കനത്ത അളവിൽ പെയ്യുന്ന 'അതിതീവ്ര മഴ' പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും പശ്ചിമഘട്ട മേഖലകളിൽ മാരകമായ ഉരുൾപൊട്ടലുകൾക്കും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ സാധാരണയായി ജൂൺ ഒന്നിന് ആരംഭിക്കാറുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി മേയ് മാസത്തിലേക്ക് മുൻകൂട്ടി എത്തുന്നതായി പുതിയ ഗവേഷണ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമാണ് മൺസൂണിന്റെ ഈ നേരത്തെയുള്ള പ്രവേശത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ഇന്ത്യൻ കാലാവസ്ഥ വകുപ്പിലെ സീനിയർ ശാസ്ത്രജ്ഞൻ പി.എസ്. ബിജുവിന്റെ നേതൃത്വത്തിൽ അമൃത വിശ്വവിദ്യാപീഠം, എൻ.ഐ.ടി പട്ന, ഐ.ഐ.എസ്.എസ്.ടി (IIST) എന്നിവടങ്ങളിലെ ഗവേഷകർ സംയുക്തമായാണ് ഈ പഠനം നടത്തിയത്. 1901 മുതൽ 2025 വരെയുള്ള 124 വർഷത്തെ ഉയർന്ന റെസലൂഷൻ മഴ വിവരങ്ങൾ വിശകലനം ചെയ്ത് തയ്യാറാക്കിയ ഈ പഠനം പ്രശസ്തമായ ‘ജേണൽ ഓഫ് അഗ്രോമെറ്റീരിയോളജി’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്തുകൊണ്ട് മൺസൂൺ നേരത്തെയാകുന്നു?
ആഗോള താപനം മൂലം വേനൽക്കാല താപനില അനിയന്ത്രിതമായി ഉയരുന്നതിനാലാണ് ഈ മാറ്റമെന്ന് പി.എസ്. ബിജു വ്യക്തമാക്കുന്നതായി വെതർമാൻ കേരള റിപ്പോർട്ട് ചെയ്യുന്നു. കരഭാഗങ്ങളിൽ ചൂട് കൂടുന്നത് വഴി ഹീറ്റ് ലോ അഥവാ ശക്തമായ താഴ്ന്ന മർദ്ദ മേഖലകൾ സാധാരണയേക്കാൾ മുൻപേ രൂപപ്പെടുന്നു. മഡഗാസ്കറിന് സമീപമുള്ള ഉയർന്ന മർദ്ദ മേഖലയിൽ നിന്ന് രൂപപ്പെടുന്ന മൺസൂൺ കാറ്റുകൾ, ഭൂമധ്യരേഖ കടന്ന് ഇന്ത്യൻ കരഭാഗങ്ങളിലേക്ക് വേഗത്തിൽ ആകർഷിക്കപ്പെടാൻ ഇത് കാരണമാകുന്നു.
ALSO READ:മഴ തീര്‍ന്നു…വീണ്ടും കടുത്ത ചൂട്; കാലവര്‍ഷം വൈകും, ജൂലൈയിലും ഉണ്ടാകില്ല?
സമുദ്രവും കരയും തമ്മിലുള്ള താപ വ്യത്യാസം വർധിക്കുന്നതും മൺസൂൺ ട്രഫിൽ ഉണ്ടാകുന്ന മാറ്റങ്ങളും മൺസൂണിനെ മേയ് മാസത്തിലേക്ക് തന്നെ കേരളത്തിലേക്ക് നയിക്കുന്നു. ഡാറ്റ പ്രകാരം 1901 മുതൽ 2025 വരെയുള്ള കാലയളവിൽ 57 തവണ കാലവർഷം മേയ് മാസത്തിലാണ് എത്തിയത്. എന്നാൽ 2000-മാണ്ടിനു ശേഷം മാത്രം 14 തവണയാണ് മൺസൂൺ മേയിൽ നേരത്തെ പ്രവേശിച്ചത്.
മാറുന്ന മഴയുടെ സ്വഭാവം: ആശങ്ക ഉയർത്തുന്ന ഘടകങ്ങൾ
കേരളത്തിലെ മഴയുടെ വിതരണത്തിലും അളവിലും വലിയ അസന്തുലിതാവസ്ഥയാണ് പഠനം രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ ശരാശരി വാർഷിക മഴ 2,920 മില്ലിമീറ്ററാണെങ്കിലും നിലവിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ ഒരു ദശകത്തിൽ ശരാശരി 26 സെന്റിമീറ്റർ വീതം കുറവുണ്ടാകുന്നുണ്ട്.
മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, ചെറിയ സമയത്തിനുള്ളിൽ കനത്ത അളവിൽ പെയ്യുന്ന ‘അതിതീവ്ര മഴ’ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും പശ്ചിമഘട്ട മേഖലകളിൽ മാരകമായ ഉരുൾപൊട്ടലുകൾക്കും കാരണമാകുന്നു. അതേസമയം, വേനൽമഴയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരമ്പരാഗത കൃഷി കലണ്ടറുകളെ താളംതെറ്റിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിന്റെ സങ്കീർണ്ണമായ ഭൂപ്രകൃതിയും മാറുന്ന കാലാവസ്ഥയും പരിഗണിച്ച് ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ പ്രാദേശികമായ പ്രതിരോധ പദ്ധതികൾ വേണമെന്ന് ഗവേഷകർ നിർദേശിക്കുന്നു.
- മെച്ചപ്പെട്ട വെള്ളപ്പൊക്ക നിയന്ത്രണവും നഗരങ്ങളിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും.
- കൃത്യമായ മഴവെള്ള സംഭരണ സംവിധാനങ്ങൾ.
- മാറുന്ന കൃഷി രീതികൾക്ക് അനുയോജ്യമായ കാലാവസ്ഥാ പ്രതിരോധ കൃഷിരീതികൾ.
- പശ്ചിമഘട്ട മലയോര മേഖലകളിൽ കൂടുതൽ കൃത്യതയാർന്ന ദുരന്ത മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ.
ഈ മുൻകരുതലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കിയില്ലെങ്കിൽ ഭാവിയിൽ കേരളം ഇതിലും കഠിനമായ കാലാവസ്ഥാ പ്രതിസന്ധികളെയും വലിയ പ്രകൃതിദുരന്തങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമെന്ന് പഠനം അർത്ഥശങ്കയില്ലാതെ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ വഷളാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 29-ാം തീയതി വരെ കേരളത്തിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
English Summary
The India Meteorological Department has issued a severe weather alert for Kerala until May 29, warning of heavy rainfall with thunderstorms, strong winds, and dangerous “Kallakkadal” swell waves along the entire coast. Consequently, a strict fishing ban has been imposed across the Kerala-Lakshadweep coasts due to rough seas and adverse weather conditions.