VD Satheesan: ‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിലെത്തിയ സതീശനെ തോളിലേറ്റി ജെൻസി വിദ്യാർത്ഥികൾ, വമ്പൻ സ്വീകരണം
Kerala CM Race 2026: കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ ഡൽഹിയിലേക്ക് വരവേറ്റത്. ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ഡൽഹിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണ്. പല സ്ഥലങ്ങളിലും പ്രക്ഷോഭം രൂക്ഷമാണ്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമാണെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡൽഹിയിലെത്തിയ വി ഡി സതീശന് (VD Satheesan) കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ വമ്പൻ സ്വീകരണം. കേരള ഹൗസിലേക്ക് സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ ഡൽഹിയിലേക്ക് വരവേറ്റത്. ഹൈക്കമാൻഡ് വിളിപ്പിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് നേതാക്കൾ ഡൽഹിയിലെത്തിയത്. നേതാക്കളുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടക്കും. സംസ്ഥാനത്താകെ വിഡി സതീശന് അനുകൂലമായ സാഹചര്യമാണ്. പല സ്ഥലങ്ങളിലും പ്രക്ഷോഭം രൂക്ഷമാണ്.
തെരുവിലിറങ്ങി പ്രവർത്തകർ
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിൽ പ്രവർത്തകരുടെ പ്രകടനം ശക്തമാകുന്നു. എന്നാൽ ഇത്തരം പ്രകടനങ്ങളിൽ നിന്ന് പിൻമാറണമെന്ന് വി ഡി സതീശൻ സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഹൈക്കമാൻഡ് പൂർത്തിയാക്കിയിട്ടില്ലെന്നും അതിനിടയിൽ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനിടയിലാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
വി ഡി സതീശൻ്റെ വാക്കുകൾ
102 സീറ്റുമായി കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു എന്നാണ് വിഡി ഫേസ്ബുക്കിലൂടെ കൂറിച്ചത്.
വി ഡി സതീശൻ്റെ ഫോസ്ബുക്ക് പോസ്റ്റ്
നിരീക്ഷകരുടെ റിപ്പോർട്ട് പുറത്ത്
മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് ഇതിന് പിന്നാലെ പുറത്തുവന്നത്. കെസി വേണുഗോപാലിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻ്റെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് മനസിലാക്കുന്നത്. എന്നാൽ ഇതിനപ്പുറം ജനവികാരത്തെ പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമാണെന്നും നിരീക്ഷകർ, മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്.
ഒരടി പിന്നോട്ടില്ലെന്ന് കെസി വേണുഗോപാൽ
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ സി വേണുഗോപാൽ. ഈ നിലപാട് കെസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പ്രതിഷേധമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന നിലപാടിലാണ് കെസി. കെസിയുടെ ഇടപെടലിലാണ് ഖർഗെ ഇടപെട്ട് ദീപ ദാസ്മുൻഷിയോട് റിപ്പോർട്ട് തേടിയത്. എതിർചേരികളിൽ നിന്ന് തനിക്കെതിരെ അപമാനകരമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കെസി ആരോപിക്കുന്നുണ്ട്. അതേസമയം, പരസ്യപ്രതിഷേധങ്ങൾ പാടില്ലെന്ന് കെപിസിസി വീണ്ടും സർക്കുലർ ഇറക്കി. എന്നാൽ ഇതെല്ലാം തള്ളി പ്രവർത്തകർ പ്രകടനം തുടരുകയാണ്.
English Summary:
After The Historic Victory Of UDF In Kerala Assembly Elections, The Race For The Chief Minister’s Seat Has Continuing. In This Situation, V D Satheesan Arrived In Delhi Today For High-Level Discussions With The Congress High Command.