Kerala Covid Cases: സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ; ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി
Kerala COVID 19 Cases Rise to 519: പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യാപകമായ പരിശോധന സംവിധാനം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും, കൂടുതൽ പരിശോധനകൾ നടത്തുന്നത് കൊണ്ടാണ് കോവിഡ് കേസുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളത്. ഇതുവരെ രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും, അടുത്ത ബന്ധുക്കൾ ഒഴികെയുള്ളവരെ സന്ദർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ലാബുകളിലുൾപ്പെടെ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും, രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരിൽ ഏറെയും കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ആണ്. കഴിഞ്ഞയാഴ്ച കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആഗോളതലത്തിൽ കോവിഡ് കേസുകളിൽ ചെറിയതോതിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മന്ത്രിതല യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. അന്ന് മുതൽ സൂക്ഷ്മനിരീക്ഷണം നടത്തി വരികയാണെന്നും, അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കുറച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും, എല്ലാ ജില്ലകളിലും പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ALSO READ: ചരക്കുകപ്പല്‍ മുങ്ങാന്‍ കാരണം സാങ്കേതികത്തകരാര്‍; ബല്ലാസ്റ്റില്‍ വെള്ളം നിറഞ്ഞ് കപ്പല്‍ ചെരിഞ്ഞു
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്ന് അറിയാനുള്ള സാമ്പിൾ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 18ന് വയസിന് മുകളിൽ ഉള്ളവരിൽ ഏറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചവരായതിനാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.