ഒരു ലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാൻ സർക്കാർ, മാനദണ്ഡങ്ങളിൽ ഇളവ്
വീടിന്റെ വിസ്തീര്‍ണം 1000 ചതുരശ്ര അടിയോ അതിന് താഴയോ ആയിരിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിനുപകരം 1100 ചതുരശ്ര അടിയായെങ്കിലും ഉയര്‍ത്തേണ്ടി വരുമെന്നാണ് വിവരം.

Ration Card
തിരുവനന്തപുരം: ഒരുലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മസ്റ്ററിങ് പൂര്‍ത്തിയായപ്പോള്‍ ഒഴിവ് വന്നതും ഭക്ഷ്യവകുപ്പ് പ്രത്യേകപരിശോധന നടത്തി കണ്ടെത്തിയതും ഉള്‍പ്പെടെയാണിത്. പിങ്ക് കാര്‍ഡുകളാണ് നല്‍കുക.
ഇതിനായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തേണ്ടി വരും. പിങ്ക് റേഷൻ കാർഡ് നൽകാനുള്ള മാനദണ്ഡങ്ങളിൽ ഒന്നായ വീടിന്റെ വിസ്തീർണത്തിൽ മാറ്റം വരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് സർക്കാരിന് ശുപാർശ സമർപ്പിച്ചു. വീടിന്റെ വിസ്തീര്‍ണം 1000 ചതുരശ്ര അടിയോ അതിന് താഴയോ ആയിരിക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിനുപകരം 1100 ചതുരശ്ര അടിയായെങ്കിലും ഉയര്‍ത്തേണ്ടി വരുമെന്നാണ് വിവരം.
എഴുപത് വയസ് പിന്നിട്ടവരെയും റേഷൻ ലൈസൻസികളായി നിലനിർത്തണമെന്ന റേഷൻ വ്യാപാരികളുടെ ആവശ്യം നടപ്പാക്കണമെങ്കിൽ കേരള റേഷനിങ് ഓർഡറിൽ ഭേദഗതി വരുത്തണമെന്നും ഇക്കാര്യം നിമയസഭയിൽ ചർച്ച ചെയ്യണമെന്നും മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
നിലവില്‍ 590806 മഞ്ഞകാര്‍ഡുകളാണുള്ളത്. 3652258 എണ്ണം പിങ്കുകാര്‍ഡുകാരും. ജനസംഖ്യയുടെ 43 ശതമാനത്തെ മാത്രമാണ് കേന്ദ്രം ഈ പട്ടികയില്‍പ്പെടുത്തിയത്. എണ്ണം കൂട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം, സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയം ഒമ്പത് മണിയായി മാറ്റിയിരുന്നു. റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.