Hartal: കേരളത്തിൽ നാളെ ഹർത്താൽ, വാഹനങ്ങൾ തടയും!
Kerala Hartal Tomorrow, April 28 : നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ( ഏപ്രിൽ 28) ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഹർത്താൽ ബാധിക്കുന്നത് ആരെ?
നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദ് ചെയ്യുക, നിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഹർത്താൽ ദിനത്തിൽ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാപാരികൾ കട അടച്ച് സഹകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. അതേസമയം, അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. ഹർത്താലിന് കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്എം) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: നിതിന്‍ രാജിന്റെ മരണത്തില്‍ എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം
നിതിൻ രാജിന്റെ മരണം
ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു നിതിൻ. മരണത്തിന് പിന്നാലെ വകുപ്പ് മേധാവി ഡോ. റാമിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്ന് വന്നു. സമ്പത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് പക്ഷഭേദം കാണിക്കുകയും വിദ്യാർത്ഥികളെ മാനസികമായി തളർത്തിയിരുന്നുവെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
നിതിനും വലിയ രീതിയിൽ മാനസിക പീഡനങ്ങളാണ് അനുഭവിച്ചിരുന്നത്. സംഭവത്തിൽ വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പുകളും ചേർത്ത് കേസെടുത്തിരുന്നു. ഇരുവരും നിലവിൽ, ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഡോ.റാമിന് ജാമ്യം നിഷേധിച്ചു. എന്നാൽ സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു.
അതേസമയം, നിതിന്റെ മരണത്തിൽ ലോൺ ആപ്പ് ഏജൻസിയുടെ ഭീഷണിയും സംശയിക്കുന്നുണ്ട്. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തി മാനസികമായ പീഡിപ്പിച്ചു എന്നാണ് എഫ്ഐആർ. കഴിഞ്ഞ ജൂൺ – ജൂലൈ മാസത്തിലാണ് നിതിൻ പണം വായ്പയെടുത്തത്. തുടർന്ന് നിതിനെ ലോൺ ഏജൻസ് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കോളേജിലെ അധ്യാപികയ്ക്കും കോളുകൾ വന്നിരുന്നു.
ലോൺ എടുക്കുമ്പോൾ ഏജൻസി സ്വമേധയാ കോൺടാക്ട് അക്സസ് ചെയ്യാറുണ്ട്. ഇങ്ങനെയാകും അധ്യാപികയുടെ നമ്പർ ലഭിച്ചത്. കൂടാതെ അധ്യാപികയുടെയും നിതിന്റെ അമ്മയുടെയും പേരും ഒന്നാണ്. എന്നാൽ ലോൺ ആപ്പിന്റെ പേരിൽ ആണ് നിതിൻ രാജ് മരിച്ചതെന്ന് വരുത്തി തീർക്കാനാണ് കോളേജ് അധികൃതരുടെ ശ്രമമെന്ന പ്രതിഷേധവും ഉയരുന്നുണ്ട്.