ബിജെപി ഒറ്റയ്ക്കല്ല! ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി
Kerala High Court invalidates oath: ബിജെപി നേതാക്കൾ പ്രധാനമായും വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്താണ് പുലിവാൽ പിടിച്ചതെങ്കിൽ, ഇവിടെ സുനിലിന് പണിയായത് സാക്ഷാൽ ഉമ്മൻ ചാണ്ടിയാണ്. കാരണം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലായിരുന്നു പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറായ സുനിൽ സത്യപ്രതിജ്ഞ ചെയ്തത്.

Kerala High Court, Cancels Oath
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയ സംഭവം സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളിൽ നിറയുമ്പോൾ വിമർശനം ഏറ്റുവാങ്ങാൻ ബിജെപി മാത്രമല്ല, കൂട്ടായി ഒരു കോൺഗ്രസ് അംഗവും ഉണ്ട്, പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായ സുനിൽ ആണ് ആ കോൺഗ്രസുകാരൻ. ബിജെപി നേതാക്കൾ പ്രധാനമായും വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്താണ് പുലിവാൽ പിടിച്ചതെങ്കിൽ, ഇവിടെ സുനിലിന് പണിയായത് സാക്ഷാൽ ഉമ്മൻ ചാണ്ടിയാണ്. കാരണം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലായിരുന്നു പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറായ സുനിൽ സത്യപ്രതിജ്ഞ ചെയ്തത്.
’ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ’ ചെയ്യുന്നു എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്. ദൈവങ്ങളുടെയും മറ്റും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് സമാനമായിട്ടാണ് സുനിലിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ കേസിൽ വിധിപറഞ്ഞ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തന്നെയാണ് അതേ ഉത്തരവിൽ പാലക്കാട്ടെ ഈ കോൺഗ്രസ് അംഗത്തിന്റെ വിധിയും പറഞ്ഞിരിക്കുന്നത്.
Also Read: പായയില്‍ പൊതിഞ്ഞ മൃതദേഹം: ഒടുവില്‍ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു
ഉമ്മൻചാണ്ടിയുടെ പേരിലുള്ള സുനിലിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരേ മറ്റൊരു വാർഡ് മെമ്പർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോൾ കോടതി ഉത്തരവിലൂടെ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടതിനാൽ, തിരുവനന്തപുരത്തെ കൗൺസിലർമാരുടെ കാര്യത്തിലെന്നപോലെ സുനിലിനും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം
ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിസിപ്പൽ ചടങ്ങിൽ നിർവചനമില്ലെന്നും കേസിൽ വിധി പറയവേ ഹൈക്കോടതി വ്യക്തമാക്കി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ പല ദൈവങ്ങളുടേയും മറ്റും പേരിലാണെന്നും അതിനാൽ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കൗൺസിലർ എസ്പി ദീപക് ആണ് കോടതിയെ സമീപിച്ചത്. കോടതിയിൽ ബിജെപിക്ക് നേരിട്ട തിരിച്ചടി ഇതിനകം എതിരാളികൾ ആയുധമാക്കിക്കഴിഞ്ഞു. എന്നാൽ തങ്ങളുടെ അംഗവും സത്യപ്രതിജ്ഞയിൽ കുടുങ്ങിയത് കോൺഗ്രസിന് തിരിച്ചടിയായി.
പരശുരാമൻ, ആറ്റുകാലമ്മ
പരശുരാമൻ, ആറ്റുകാലമ്മ, പത്മനാഭ സ്വാമി, ശ്രീനാരായണ ഗുരു അടക്കമുളള പേരുകളിൽ നടത്തിയിരിക്കുന്ന സത്യപ്രതിജ്ഞ നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് തിരുവന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ് ഉൾപ്പെടെ 20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കിയത്. ഇവർക്ക് 4 ആഴ്ചക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞ
കേരള പഞ്ചായത്ത് രാജ് 152 -ാം വകുപ്പിലും മുനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പിലും അഗംങ്ങൾ സത്യ പ്രതിജ്‍ഞ ചെയ്യേണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആകണമെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ഇപ്പോൾ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ അംഗങ്ങൾക്ക് നിയമപരമായി സത്യപ്രതിജ്ഞ ചെയ്യും വരെ കൗൺസിലർ എന്ന നിലയിലുള്ള അധികാരമുണ്ടാകില്ല. അതേസമയം കൗൺസിലർ എന്ന നിലയിൽ നേരത്തെ ചെയ്ത പ്രവർത്തികൾക്ക് മുനിസിപ്പൽ ആക്ട് പ്രകാരം സംരക്ഷണം ലഭിക്കും.
English Summary
The Kerala High Court has invalidated the oath-taking of 20 BJP councillors in the Thiruvananthapuram Corporation and a panchayat member in Palakkad. The oath-taking of Sunil, a member of the 21st ward of Palakkad’s Vadakkancherry Panniyankara, was invalidated. Sunil took the oath in the name of former Chief Minister and senior Congress leader Oommen Chandy. The court found this to be illegal.