Kerala IAS Officers: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് കളക്ടർമാർക്ക് മാറ്റം, കെ. വാസുകി പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക്
Kerala IAS Officers reshuffle: എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ് ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയോഗിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിനാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലെ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കെ വാസുകിയെ തൊഴിൽ വകുപ്പിൽ നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും.
എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ് ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയോഗിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടർ ചുമതലയും അദ്ദേഹത്തിനാണ്. പകരം, പാലക്കാട് കള്ക്‌ടറായിരുന്ന ജി. പ്രിയങ്ക എറണാകുളം കളക്ടറായി ചുമതലയേൽക്കും.പാലക്കാട് ജില്ലാ കളക്ടറായി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എംഎസ് മാധവിക്കുട്ടിയെ ചുമതലപ്പെടുത്തി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.
ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ. ജില്ലാ കളക്ടർ ആയിരുന്ന ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചുമതല നീക്കി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധിക ചുമതലയിൽ നിന്ന് അബ്ദുൾ നാസർ ബിയെ ഒഴിവാക്കി.
ALSO READ: ചര്‍ച്ചകള്‍ പരാജയം, സംസ്ഥാനത്ത് വീണ്ടും അനിശ്ചിതകാല സ്വകാര്യ ബസ് സമരം
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഷീബ ജോർജിനെ നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഡോ. എസ് ചിത്രയെ നിയമിച്ചു.
എ ഗീത റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. ഇവർക്ക് ഹൗസിങ് കമ്മീഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, നിർമിതി കേന്ദ്രയുടെ ഡയറക്ടർ ചുമതലകളും നൽകി. വിദ്യാഭ്യാസ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജെറോമിക് ജോർജിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.
തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായിരുന്ന എ നിസാമുദ്ദീനെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടറായി നിയമിച്ചു. രജിസ്ട്രേഷൻ വകുപ്പ് ഐജി ശ്രീധന്യ സുരേഷിനെ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറായി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി ഡോ. അശ്വതി ശ്രീനിവാസിനെ ദില്ലിയിൽ കേരള ഹൗസിൻ്റെ അഡീഷണൽ റസിഡൻ്റ് കമ്മീഷണറായി സ്ഥലംമാറ്റി. സംസ്ഥാന ഇൻഷുറൻസ് കോർപറേഷൻ വകുപ്പിൻ്റെ ഡയറക്ടർ ചുമതലയും ഇവർക്ക് നൽകി. പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ ഡോ. ജെ ഒ അരുണിനെ വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചു.
രജിസ്ട്രേഷൻ ഡിപ്പാർട്മെൻ്റ് ഐജി, സർവേ ആൻ്റ് ലാൻ്റ് റെക്കോർഡ് വകുപ്പ് ഡയറക്ടർ ചുമതലയിലേക്ക് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയെ മാറ്റി നിയമിച്ചു. ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിനെ ലാൻ്റ് റവന്യൂ വകുപ്പ് ജോയിൻ്റ് കമ്മീഷണറായി നിയമിച്ചു. മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരതിനെ എസ്‌സി എസ്‌ടി, പിന്നോക്ക സമുദായ വികസന വകുപ്പുകളുടെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. കോഴിക്കോട് സബ് കളക്ടർ ഹർഷിൽ ആർ മീണ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറാവും.
ദേവികുളം സബ് കളക്ടർ വിഎം ജയകൃഷ്ണനെ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയാക്കി. തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി കോട്ടയം സബ് കളക്ടർ ഡി രഞ്ജിത്തിനെ മാറ്റി നിയമിച്ചു. ലൈഫ് മിഷൻ സിഇഒ ആയി പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപതിയെ മാറ്റി നിയമിച്ചു. അഞ്ജീത് സിങ് ഒറ്റപ്പാലത്തും, അതുൽ സാഗർ മാനന്തവാടിയിലും, ആയുഷ് ഗോയൽ കോട്ടയത്തും, വിഎം ആര്യ ദേവികുളത്തും, എസ് ഗൗതം രാജ് കോഴിക്കോടും, ഗ്രാന്ധി സായികൃഷ്ണ ഫോർട്ടുകൊച്ചിയിലെയും, സാക്ഷി മോഹൻ പെരിന്തൽമണ്ണയിലും സബ്ക ളക്ടർമാരായി ചുമതലയേൽക്കും.