Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kerala Japanese Encephalitis Vaccination Drive: വൈറസ് മൂലമുണ്ടാകുന്ന ഒരു മസ്തിഷ്ക വീക്കമാണിത്. പനി, കടുത്ത തലവേദന, ഛർദി, അപസ്മാര ലക്ഷണങ്ങൾ, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Japanese Encephalitis
മലപ്പുറം: സംസ്ഥാനത്ത് ജാപ്പനീസ് മസ്തിഷ്കജ്വരത്തിനെതിരെയുള്ള (Japanese Encephalitis) പോരാട്ടം ശക്തമാക്കുന്നു. 2026 ജനുവരി മുതൽ മേയ് വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രത്യേക ‘ക്യാച്ച് അപ്പ്’ വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന ഈ മാരക രോഗത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം അധികൃതർ അഭ്യർത്ഥിച്ചു.
എന്താണ് ജാപ്പനീസ് മസ്തിഷ്കജ്വരം?
വൈറസ് മൂലമുണ്ടാകുന്ന ഒരു മസ്തിഷ്ക വീക്കമാണിത്. പനി, കടുത്ത തലവേദന, ഛർദി, അപസ്മാര ലക്ഷണങ്ങൾ, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിക്കുന്നവരിൽ 30 ശതമാനത്തോളം പേർ മരിക്കാനും, രക്ഷപ്പെടുന്നവരിൽ പലർക്കും സ്ഥിരമായ നാഡീവൈകല്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ 1996-ലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
രോഗം പകരുന്നത് എങ്ങനെ?
- കുളക്കോഴികൾ, കൊറ്റികൾ തുടങ്ങിയ പക്ഷികളിലും കന്നുകാലികളിലുമാണ് ഈ വൈറസ് സ്വാഭാവികമായി കാണപ്പെടുന്നത്. പന്നികളിൽ ഇത് അതിവേഗം വർധിക്കുന്നു.
- ക്യൂലക്സ് (Culex) വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. നെൽപ്പാടങ്ങളിലും വെള്ളക്കെട്ടുകളിലുമാണ് ഇത്തരം കൊതുകുകൾ പ്രധാനമായും വളരുന്നത്.
- കാമ്പയിനിന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച ‘ജെൻവാക്’ (JEN VAC) എന്ന വാക്സിനാണ് വിതരണം ചെയ്യുന്നത്.
Also Read:ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
- ഭാരത് ബയോടെക് വികസിപ്പിച്ച ഈ വാക്സിൻ കൂടുതൽ കാലം പ്രതിരോധശേഷി നൽകുന്നു.
- 0.5 മില്ലി വീതം പേശികളിൽ രണ്ട് ഡോസുകളായാണ് ഇത് നൽകുക.
- പരീക്ഷണഘട്ടങ്ങളിൽ പാർശ്വഫലങ്ങൾ കുറവാണെന്ന് തെളിയിക്കപ്പെട്ട ഈ വാക്സിൻ സുരക്ഷിതമാണ്. കുത്തിവെപ്പിന് ശേഷം ചെറിയ അസ്വസ്ഥതകൾ ഉണ്ടായാൽ തന്നെ 48 മണിക്കൂറിനുള്ളിൽ അവ ഭേദമാകും.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
ദേശീയ പ്രതിരോധ പരിപാടിയുടെ ഭാഗമായി നിലവിൽ ഒൻപത് മാസത്തിലും ഒന്നര വയസ്സിലും കുട്ടികൾക്ക് ജെ.ഇ. വാക്സിൻ നൽകുന്നുണ്ട്. എന്നാൽ രോഗസാധ്യത കണക്കിലെടുത്താണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക കാമ്പയിൻ നടത്തുന്നത്. “രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ ഫലപ്രദം പ്രതിരോധമാണ്. മഞ്ഞുമലയുടെ അറ്റം പോലെ കുറച്ചു കേസുകൾ മാത്രമേ പുറത്തറിയുന്നുള്ളൂ എന്നതിനാൽ എല്ലാവരും വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകണം,” എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.