Actress Attack Case : അപ്പീൽ പോകാനാണ് സർക്കാർ തീരുമാനം, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി
actress assault case Government's stand: അതിജീവിതയ്ക്ക് പൂർണ്ണമായും നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യമെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീലുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ് കൊച്ചിയിൽ അറിയിച്ചു. കേസിന്റെ വിധി പഠിച്ച ശേഷം ഉടൻ അപ്പീൽ നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്നു മന്ത്രി അറിയിച്ചു.
സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണ്. അവർക്ക് പൂർണ്ണമായ നീതി ലഭിക്കണം എന്നതാണ് സർക്കാരിന്റെ ആവശ്യം. ഡിജിപിയുമായി സംസാരിച്ചെന്നും വിധിന്യായം വിശദമായി പഠിച്ച് അപ്പീൽ നൽകാൻ പ്രോസിക്യൂഷനോട് പ്രാരംഭ നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണ ഗതിയിൽനിന്ന് വ്യത്യസ്തമായ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടു. എന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിധിപ്പകർപ്പ് പുറത്തുവന്നാലേ പൂർണ്ണമായി അറിയാൻ സാധിക്കൂ.
Also read – ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍
പ്രതികളുടെ ജാമ്യഹർജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷൻ രംഗത്തിറക്കിയത്. സുപ്രീം കോടതിയിലും മുതിർന്ന അഭിഭാഷകരെ ഉൾപ്പെടെ സർക്കാർ നിയോഗിച്ചിരുന്നു. കൂടാതെ, 1512 പേജുള്ള വിപുലമായ ആർഗ്യുമെന്റ് നോട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾക്ക് അനുസൃതമായുള്ള വിധിയല്ല ഇപ്പോൾ വന്നിട്ടുള്ളതെന്ന സൂചന മന്ത്രി നൽകി.
നടന്നത് പഴുതടച്ച അന്വേഷണമാണ്. അന്വേഷണ സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യം സർക്കാർ നൽകിയിരുന്നു. വിധി വായിച്ചാലേ എവിടെയാണ് പോരായ്മ വന്നതെന്ന് അറിയാൻ സാധിക്കൂ. അതിജീവിതയ്ക്ക് പൂർണ്ണമായും നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യമെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.