Liquor distribution halted: സംസ്ഥാനത്ത് മദ്യ വിതരണം സ്തംഭിച്ചു, നഷ്ടം എത്രയെന്നു കേട്ടാൽ കണ്ണുതള്ളും
Kerala Liquor Supply Disrupted : മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനി നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറിലായതാണ് പ്രധാന പ്രശ്നം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി സ്റ്റോക്ക് എത്തിക്കേണ്ട സമയത്തുള്ള ഈ പ്രതിസന്ധി വ്യാപാരികളെയും സർക്കാരിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

Representational Image
കൊച്ചി: കേരളത്തിൽ വിദേശമദ്യ വിതരണം പൂർണ്ണമായും തടസപ്പെട്ടു. വിതരണ ശൃംഖലയെ നിയന്ത്രിക്കുന്ന സർവർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ഗോഡൗണുകളിൽ നിന്ന് ബാറുകളിലേക്കും ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്കുമുള്ള മദ്യനീക്കം നിലച്ചു. ഇന്നലെ വൈകുന്നേരം വരെ വിതരണം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനെ തുടർന്ന് സംസ്ഥാനത്തിന് ഒറ്റദിവസം കൊണ്ട് ഏകദേശം 50 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി സർവർ പണിമുടക്കിയതോടെ ബില്ലുകൾ അടിക്കാൻ സാധിക്കുന്നില്ല. ഇതോടെ ഗോഡൗണുകൾക്ക് മുന്നിൽ മദ്യം കയറ്റിയ ലോറികളുടെ നീണ്ട നിരയാണ്. കൊച്ചിയിലെ ഗോഡൗണിൽ നിന്ന് മാത്രം 8 ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കുമാണ് മദ്യം എത്തേണ്ടത്. ഇവിടെ മാത്രം 10 കോടിയിലധികം രൂപയുടെ വിതരണം തടസ്സപ്പെട്ടു.
Also read – ഇന്നു മുതൽ ഓടിത്തുടങ്ങുന്നു തിരുവനന്തപുരം – ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ , സ്റ്റോപ്പും സമയവും ഇങ്ങനെ
മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനി നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറിലായതാണ് പ്രധാന പ്രശ്നം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി സ്റ്റോക്ക് എത്തിക്കേണ്ട സമയത്തുള്ള ഈ പ്രതിസന്ധി വ്യാപാരികളെയും സർക്കാരിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
ബില്ലിംഗ് നടക്കാത്തതിനാൽ ലോഡ് കയറ്റിയ വാഹനങ്ങൾക്ക് ഗോഡൗൺ വിട്ടു പുറത്തുപോകാൻ കഴിയുന്നില്ല എന്നത് മറ്റൊരു പ്രശ്നം. ഉയർന്ന ഡിമാൻഡുള്ള ഈ ക്രിസ്മസ് വീക്കിൽ മദ്യശാലകളിൽ സ്റ്റോക്ക് കുറയുന്നത് വരും ദിവസങ്ങളിൽ വലിയ തിരക്കിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.