VM Vinu: പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല, വിഎം വിനുവിന് മത്സരിക്കാനാകില്ല, കോഴിക്കോട്ട് കോണ്‍ഗ്രസിന് തിരിച്ചടി
VM Vinu's name is not in the voter list: വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തതാണ് തിരിച്ചടിയായത്. മത്സരിക്കുന്ന തദ്ദേശസ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വേണമെന്നാണ് നിബന്ധന
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തതാണ് തിരിച്ചടിയായത്. മത്സരിക്കുന്ന തദ്ദേശസ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വേണമെന്നാണ് നിബന്ധന. കല്ലായി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിനു ആദ്യ ഘട്ട പ്രചാരണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പട്ടികയില്‍ വിനുവിന്റെ പേരിലെന്ന് പാര്‍ട്ടിയും യുഡിഎഫ് മുന്നണിയും തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മലാപ്പറമ്പ് ഡിവിഷനില്‍ നിന്നു വിനു വോട്ട് ചെയ്തിരുന്നു. പിന്നീട് താമസം മാറിയിട്ടുമില്ല. അതുകൊണ്ട് തന്നെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നത്. വിവിധ ഘട്ടങ്ങളില്‍ വോട്ടര്‍പട്ടിക വന്നപ്പോഴും ഒഴിവാക്കിയവരുടെ ലിസ്റ്റില്‍ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: Nimisha Raju: എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്നു; നിമിഷ രാജു സിപിഐ സ്ഥാനാർഥി
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. എന്തായാലും മേയര്‍ സ്ഥാനാര്‍ത്ഥി കൂടിയായി പാര്‍ട്ടി തീരുമാനിച്ച വിനുവിന് മത്സരിക്കാനാകാത്തത് കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്. അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് വിനുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പൊതുസ്വീകാര്യത കൂടി കണക്കിലെടുത്താണ് വിഎം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ സമാന പ്രശ്‌നം നേരിടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഈ മാസം 20നുള്ളില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ കളക്ടറോട് കോടതി നിര്‍ദ്ദേശിച്ചു. സാങ്കേതികത്വത്തിന്റെ പേരില്‍ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതിരിക്കരുതെന്നാണ് കോടതിയുടെ നിലപാട്.