Ravada A Chandrasekhar: കർഷകൻ്റെ മകൻ ഡോക്ടറാകാൻ പറ്റാതെ ഐപിഎസിൽ; കേന്ദ്രത്തിൽ നിന്നെത്തി കേരളത്തിൽ പോലീസ് മേധാവി; ആരാണ് രവാഡ ചന്ദ്രശേഖർ?
New Police Chief Ravada Chandrasekhar: സംസ്ഥാനത്തിൻറെ ചരിത്രത്തിൽ ആദ്യമായി കേന്ദ്രത്തിൽ നിന്നെത്തി കേരളത്തിൻറെ പോലീസ് മേധാവിയാകുന്ന ആളെന്ന പ്രത്യകതയും രവാഡയുടെ നിമനത്തിലുണ്ട്. നെക്സൽ ഓപ്പറേഷൻ ഉൾപ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ പ്രധാന മേഖലകളിൽ തൻ്റെ കൈമുദ്ര പതിപ്പിച്ച വ്യക്തിയാണ് രവാഡ.
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖറിനെ (Ravada A Chandrasekhar) നിയമിച്ചു. 1991 കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖർ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്ന ആളാണ് അദ്ദേഹം. നിലവിലെ പോലീസ് മേധാവി ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് രവാഡയുടെ നിയമനം.
ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലയാണ് രവാഡ ചന്ദ്രശേഖറിൻ്റെ സ്വദേശം. രവാഡയെന്ന കർഷക തറവാട്ടിലാണ് ജനനം. തൻ്റെ മകൻ സിവിൽ സർവീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ രവാഡ വെങ്കിട്ടറാവുവിൻ്റെ ആഗ്രഹം. പഠിച്ചു വളർന്ന ചന്ദ്രശേഖറിൻ്റെ ആഗ്രഹമാകട്ടെ ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൽച്ചറൽ പഠത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു. പിജി കഴിഞ്ഞപ്പോൾ സിവിൽ സർവീസിലേക്ക് തിരിഞ്ഞു. പിന്നീട് അച്ഛൻ്റെ ആഗ്രഹം പോലെ 1991 ബാച്ചിൽ ഐപിഎസുകാരനായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു.
തലശേരി എഎസ്പിയായിട്ടാണ് തുടക്കം കുറിച്ചത്. പക്ഷേ തുടക്കം അദ്ദേഹത്തിന് അത്ര നല്ലതായിരുന്നില്ല. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷൻ ഏറ്റുവാങ്ങേണ്ടിവന്നു. നെക്സൽ ഓപ്പറേഷൻ ഉൾപ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ പ്രധാന മേഖലകളിൽ തൻ്റെ കൈമുദ്ര പതിപ്പിച്ച വ്യക്തിയാണ് രവാഡ. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായും സേവനമനുഷ്ടിച്ചു.
എന്നാൽ രവാഡയുടെ നിയമനത്തിനെതിരെ സിപിഎമ്മിൽ നിന്ന് കടുത്ത രാഷ്ട്രീയ എതിർപ്പുയരുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ രവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. സംസ്ഥാനത്തിൻറെ ചരിത്രത്തിൽ ആദ്യമായി കേന്ദ്രത്തിൽ നിന്നെത്തി കേരളത്തിൻറെ പോലീസ് മേധാവിയാകുന്ന ആളെന്ന പ്രത്യകതയും രവാഡയുടെ നിമനത്തിലുണ്ട്. അദ്ദേഹത്തിൻ്റെ നിയമനത്തിൽ തടസമായി കണ്ടിരുന്നത് കൂത്തുപറമ്പ് വെടിവെപ്പ് കേസാണ്.
കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം രവാഡയുടെ പിന്നിലുണ്ട്. വെടിവെപ്പ് കേസിൽ ഉൾപ്പെട്ടുവെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. കേരള കേഡറിൽ എഎസ്പിയായി തലശ്ശേരിയിൽ സർവീസ് ആരംഭിച്ച ശേഷം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ എസ് പിയായും രവാഡ സേവനമനുഷ്ടിച്ചിട്ടുണ്ട്.
പോലീസ് ആസ്ഥാനത്ത് എഐജി 1 ആയും കെഎപി രണ്ടാം ബറ്റാലിയൻ, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റ് ആയും രവാഡ തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്നിയയിലും പ്രവർത്തിച്ചിട്ടുണ്ട്. എസ് പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും രവാഡ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ജോലി നോക്കിയിട്ടുണ്ട്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മഡലുകൾ ലഭിച്ചിട്ടുണ്ട്.