PM Shri Scheme: എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളം
Kerala Signs PM Shri School Scheme Agreement: വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉറപ്പു നൽകിയിരുന്നെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മതത്തോടെ, മന്ത്രിസഭയെയും മുന്നണിയെയും മറികടന്നാണ് പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.

CM Pinarayi vijayan and Pm modi
തിരുവനന്തപുരം: എൽഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ കടുത്ത എതിർപ്പ് മറികടന്ന് പി.എം.ശ്രീ സ്‌കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു. ഇതോടെ, കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരുന്ന ഫണ്ട് സംസ്ഥാനത്തിന് ലഭിക്കും. ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ് പി.എം.ശ്രീ എന്നും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായ ഈ പദ്ധതി അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും എതിർപ്പ് അറിയിച്ചിരുന്നു.
സിപിഐയുടെ ഈ കടുത്ത എതിർപ്പിനിടയിലും, സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറിൽ ഒപ്പുവെച്ചത്. കേന്ദ്ര ഫണ്ട് ലഭിക്കാൻ പി.എം.ശ്രീ നടപ്പാക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന നിലപാടിലായിരുന്നു സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും.
വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉറപ്പു നൽകിയിരുന്നെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മതത്തോടെ, മന്ത്രിസഭയെയും മുന്നണിയെയും മറികടന്നാണ് പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. പി.എം.ശ്രീ നടപ്പാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് കൈമാറിയ വിവരം ‘മാതൃഭൂമി’ വാർത്തയിലൂടെയാണ് സിപിഐ നേതൃത്വം അറിഞ്ഞതെന്നും പിന്നാലെ അവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കേരളം എതിർത്തു വന്ന പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.