SIR: ‘ബിഎൽഒമാരുടെ മരണം ജോലിഭാരം കൊണ്ടല്ല, കേരളത്തിലെ എസ്ഐആർ നിർത്തില്ല’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ
Kerala SIR: വോട്ടർ പട്ടിക പരിഷ്കരണവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമായ കാര്യമല്ല. 2020 ൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പും സ്‌പെഷ്യൽ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. അന്ന് നടത്തിയ സ്‌പെഷ്യൽ സമ്മറി റിവിഷനിൽ എന്യുമറേഷൻ ഒഴികെ എസ്ഐആറിൽ നടക്കുന്ന എല്ലാ പ്രക്രിയകളും ഉണ്ടായിരുന്നതാണ്.
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവയ്ക്കാനാകില്ലെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ലെന്ന് കമ്മീഷൻ കോടതിയിൽ ചൂണ്ടികാട്ടി. കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം എസ്ഐആർ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടിക പരിഷ്കരണവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമായ കാര്യമല്ല. 2020 ൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പും സ്‌പെഷ്യൽ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. അന്ന് നടത്തിയ സ്‌പെഷ്യൽ സമ്മറി റിവിഷനിൽ എന്യുമറേഷൻ ഒഴികെ എസ്ഐആറിൽ നടക്കുന്ന എല്ലാ പ്രക്രിയകളും ഉണ്ടായിരുന്നതാണ്.
ALSO READ: ‘തോല്‍വി ഇപ്പോഴും ദഹിച്ചിട്ടില്ല, ചില ടിപ്‌സ് നല്‍കാം’; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
നിലവിൽ കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കാരണം സംസ്ഥാനത്തെ ഭരണം സ്തംഭനാവസ്ഥയിൽ എത്തുമെന്ന വാദം തെറ്റാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടിതിയിൽ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പുകൾക്കൊപ്പം എസ്‌ഐആർ നടത്തുന്നത് ഭരണപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന് കേരളം വാദിച്ചിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും, ജോലി സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാൻ ഒരു രേഖയും അരുടെയും പക്കലില്ലെന്നും എസ്ഐആറിന് എതിരായ കേരളത്തിൽ നിന്നുള്ള ഹർജികൾ പിഴയോടെ തള്ളണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ജീവനക്കാരുടെയും സംസ്ഥാനത്തുണ്ടെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചുകേരളത്തിലുടനീളം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നുവെന്നും, ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കോടതിയെ അറിയിച്ചു.