Kerala Weather Update: ചൂട് സഹിക്കാൻ വയ്യ! കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടോ?; ഇന്നത്തെ കാലാവസ്ഥാ അറിയിപ്പ്
Kerala Weather Latest Update Today: നിലവിലെ സൂചനകൾ പ്രകാരം ഫെബ്രുവരി രണ്ടാം വാരം അവസാനത്തോടെ ചില തെക്കൻ ജില്ലകളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇന്നും മിക്ക ജില്ലകളിലും പകൽ സമയം ചൂട് കൂടാനാണ് സാധ്യത.
തിരുവനന്തപുരം: കേരളത്തിൽ വേനൽ അടുത്തില്ലെങ്കിലും, നിലവിലെ ചൂട് അസഹനീയമാണ്. ഈ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം നൽകാൻ മഴ പെയ്യുമോ എന്ന് ഉറ്റുനോക്കുകയാണ് ഓരോ മലയാളികളും. എന്നാൽ ഇന്ന് പുറത്തുവന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം കാര്യമായ ആശ്വാസത്തിന് വകയില്ല എന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (IMD) ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത.
വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൂട് സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയില്ലാത്തതിനാൽ മത്സ്യബന്ധനത്തിനും തടസ്സമില്ല. നിലവിലെ സൂചനകൾ പ്രകാരം ഫെബ്രുവരി രണ്ടാം വാരം അവസാനത്തോടെ ചില തെക്കൻ ജില്ലകളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഇന്നും മിക്ക ജില്ലകളിലും പകൽ സമയം ചൂട് കൂടാനാണ് സാധ്യത. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ, വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കൂടാൻ തന്നെയാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പകൽ കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും രാത്രികാലങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടുന്ന പ്രവണതയാണ് ഇപ്പോൾ തുടരുന്നത്.
Also Read: പകൽച്ചൂട് പൊള്ളിക്കുന്നു… രാവിലെയുള്ള തണുപ്പാണ് പ്രശ്നം, ഇനി മഴ എന്ന്?
ചൂട് കനക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത്
രാവിലെ 11മണി മുതൽ 3 മണിവരെയുള്ള സമയത്ത് നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം സൂര്യാഘാതത്തിന് (Sunstroke) സാധ്യതയുണ്ട്.
ദാഹമില്ലെങ്കിലും ഓരോ 20 മിനിറ്റ് കൂടുമ്പോഴും വെള്ളം കുടിക്കാൻ ശ്രമിക്കുക. പഴച്ചാറുകൾ, കഞ്ഞി വെള്ളം, ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ ഉത്തമമാണ്.
സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് അധ്യാപകരും മാതാപിതാക്കളും ഉറപ്പുവരുത്തുക. കായികാഭ്യാസങ്ങൾ തണലുള്ള സ്ഥലങ്ങളിൽ മാത്രം നടത്തുക.
തൊഴിലാളികൾ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾ ചെയ്യുന്നവർ സമയം ക്രമീകരിക്കാൻ ശ്രദ്ധിക്കുക.