Kerala Weather Update: കുട മറക്കേണ്ട, മഴ വരുന്നുണ്ട്, ഈ ജില്ലകളിൽ ചൂട് കഠിനമാണേ….; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: നാല് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പകൽ സമയങ്ങളിൽ ചൂട് ഉയർന്നേക്കാമെങ്കിലും, വൈകുന്നേര മഴ താപനില കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നേരിയ മഴ സാധ്യത മുൻനിർത്തി ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നൽ സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ ഇടിമിന്നൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ശക്തമായ മഴയോ വ്യാപക ഇടിയോടുകൂടിയ മഴയോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടുണ്ട്. മഴ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും വിവിധ ജില്ലകളിൽ ചൂടും കഠിനമാകും. പകൽ സമയങ്ങളിൽ ചൂട് ഉയർന്നേക്കാമെങ്കിലും, വൈകുന്നേര മഴ താപനില കുറച്ചേക്കും. കൂടാതെ, തീരദേശ മേഖലകളിൽ നേരിയ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ്
മാർച്ച് 2 – ഗ്രീൻ അലർട്ട് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
മാർച്ച് 3- ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മാർച്ച് 4 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ
മാർച്ച് 5 – ഗ്രീൻ അലർട്ട് – ആലപ്പുഴ, എറണാകുളം
ALSO READ: മഴ വീണ്ടും ശക്തം, പൊള്ളുന്ന ചൂടിന് ശമനം; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്
ചൂടിൽ വലയേണ്ട, നിർദേശങ്ങൾ
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.