Kochi Job Fraud Case: ‘എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ; അത് എൻ്റെ മിടുക്ക്’: കാർത്തികയുടെ ഫോൺ സംഭാഷണം വൈറൽ
Karthika Pradeep Phone Conversation: തൊഴിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാർത്തിക പ്രദീപിൻ്റെ ഫോൺ സംഭാഷണം വൈറൽ. തനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ എന്ന് പറയുന്ന ഫോൺ സംഭാഷണമാണ് പ്രചരിക്കുന്നത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാർത്തിക പ്രദീപിൻ്റെ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പണം നഷ്ടമായ ഒരാളോട്, ‘തനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ, അത് തൻ്റെ മിടുക്കാണ്’ എന്ന് പറയുന്ന കാർത്തികയുടെ ഫോൺ സംഭാഷണമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം കാർത്തിക പ്രദീപിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്നാണ് ഫോൺ സംഭാഷണത്തിൽ കാർത്തിക ചോദിക്കുന്നത്.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക കൊച്ചിയിലെ ജോബ് കൺസൾട്ടൻസി വഴിയാണ് ആളുകളെ പറ്റിച്ച് പണം തട്ടിയത്. കൊച്ചി പുല്ലേപ്പടിയ്ക്ക് സമീപം ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയായിരുന്നു കാർത്തിക പ്രദീപ്. ഇവർ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു. കൂടുതലും സ്ത്രീകളെയാണ് കാർത്തിക ലക്ഷ്യമിട്ടത്. ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും കാർത്തിക തട്ടിയെടുത്തു.




തട്ടിപ്പ് തുടരുന്നതിനിടെ യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിനിയിൽ നിന്ന് 5.23 ലക്ഷം രൂപ തട്ടിയത് തിരിച്ചടിയായി. യുകെയിൽ സോഷ്യൽ വർക്കറായി ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. പലതവണകളായി യുവതിയിൽ നിന്ന് കാർത്തിക അഞ്ചേകാൽ ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. യുപിഐ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും പണം നൽകിയിരുന്നു. ഏറെക്കാലമായിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവതി പോലീസിൽ പരാതിപ്പെട്ടു. പിന്നാലെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോലീസ് കേസെടുത്തതോടെ ഇവർ കൊച്ചിയിലെ സ്ഥാപനം പൂട്ടി സ്ഥലം വിട്ടു. ഈ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്ന് കാർത്തികയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കൂടാതെ മറ്റ് വിവിധ ജില്ലകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് ഇരകളുമായി പരിചയം സ്ഥാപിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിൽ വിവിധ ജോലികള്‍ ശരിയാക്കിനൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. സൂപ്പർ മാർക്കറ്റുകളിലും സോഷ്യൽ വർക്കറായും ജോലി ഒഴിവുകളുണ്ടെന്ന് ഇവർ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് വഴിയരികിൽ വമ്പൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും സോഷ്യൽ മീഡിയയിലൂടെയും ഇവർ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇവർ ആഢംബര ജീവിതം നടത്തിവരികയായിരുന്നു. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഇവർ ചില ആശുപത്രികളിൽ ജോലി ചെയ്യുകയും ചെയ്തു.