Kozhikode Medical college Fire: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ കേസെടുത്തു
Kozhikode Medical college Fire Accident: മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി.

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് രോഗികൾ മരിച്ചതെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
അതിനിടെ, മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി. അപകടം ഉണ്ടായ കെട്ടിടം ഇന്നലെ തന്നെ സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പിൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.
ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നീ അഞ്ച് രോഗികളാണ് മരിച്ചത്. എന്നാൽ പുക കാരണമല്ല അഞ്ച് പേര്‍ മരിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതർ പറയുന്നത്. ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. വിഷം കഴിച്ചതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയെ എത്തിച്ചത്. വായില്‍ അര്‍ബുദം ബാധിച്ച വ്യക്തിയുടെ നില അതീവ ഗുരുതരമായിരുന്നു. മറ്റ് രണ്ട് പേര്‍ കരള്‍രോഗം, ന്യുമോണിയ എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച നിർധന രോഗികളുടെ ചികിത്സ പ്രതിസന്ധിയിലായി. ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്. ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്താനാകാതെ കൊയിലാണ്ടി സ്വദേശിയായ തങ്കയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.