Kozhikode Medical college Fire: ‘സംഭവിക്കാൻ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചത്; അന്വേഷണം നടക്കേണ്ടതുണ്ട്’; മുഖ്യമന്ത്രി
Pinarayi VIjayan on Kozhikode Medical College Fire Incident:ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് കോളജിലേക്ക് പോയിട്ടുണ്ട്. അവരുടെ സന്ദർശനത്തിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിലെ ഷോർട് സർക്യുട്ട് കാരണം ഉണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിനെ കുറിച്ച് ഇലക്ടിക്കല്‍ ഇന്‍പെക്ടറേറ്റിന്റെ അന്വേഷണം നടക്കേണ്ടതായിട്ടുണ്ടെന്നും അതിനു ശേഷം മാത്രമേ കൃത്യമായ കാര്യങ്ങൾ പറയാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോയിട്ടുണ്ട്. അവരുടെ സന്ദർശനത്തിനു ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അപകടത്തെ തുടർന്നുണ്ടായ അഞ്ച് മരണത്തിൽ പോലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് ഇവർ മരിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
Also Read:കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ കേസെടുത്തു
ഇതിനിടെ മരിച്ചവരുടെ പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചു. ആദ്യം രണ്ട് പേരുടെ പോസ്റ്റ്മോർട്ടം മാത്രമേ നടത്താൻ തീരുമാനിച്ചിരുന്നുള്ളു, എന്നാൽ ആരോപണം ഉയർന്ന പശ്ചാത്തലത്തില് അഞ്ച് പേരുടെയും നടത്താൻ തീരുമാനിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം അഞ്ച് പേരും അപകടത്തിനു മുൻപെ മരിച്ചെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. മരിച്ച അഞ്ചുപേരിൽ ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ തീപ്പിടുത്തം ഉണ്ടായതിനെ തുടർന്നാണ് കനത്ത പുക പടർന്നത്. ഷോർട് സർക്യുട്ട് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.