Kollam Student Shock Death : കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി; മരിച്ച മിഥുൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
സ്കൂൾ കെട്ടിടത്തിന് സമീപത്ത് സൈക്കിൾ ഷെഡ് കെട്ടുന്നതിന് സ്കൂൾ മാനേജ്മെൻ്റ് അനുമതി തേടാതിരുന്നതും വീഴ്ചയാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു
തിരുവനന്തപുരം : കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ മരിച്ച സംഭവത്തിൽ മരണപ്പെട്ട മിഥുൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. 13-കാരനായ മിഥുൻ്റെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു. ഷെഡ് കെട്ടുമ്പോൾ കെഎസ്ഇബിയിൽ നിന്നും അനുമതി തേടാതിരുന്നത് സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ മന്ത്രി ചുമതലപ്പെടുത്തി. റിപ്പോർട്ടിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടി ഉടനെടുക്കുമെന്നും മന്ത്രി അറിയിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മിഥുൻ. ഷെഡിൻ്റെ മുകളിൽ വീണ ചെരുപ്പ് എടുക്കാനാണ് മിഥുൻ പോയത്, വൈദ്യുതി കമ്പി താഴ്ന്ന കിടക്കുകയായിരുന്നു. ഉയർന്നപ്പോൾ വൈദ്യുതി കമ്പയിൽ തട്ടി മിഥുന് ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കെ എസ് യുവും എബിവിപിയും കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്