Konny Quarry Accident: കോന്നി പാറമട അപകടം; ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു, ഇന്നത്തെ തിരച്ചിൽ നിർത്തി
Konny Quarry Accident: നാളെ രാവിലെ ഏഴ് മണിക്ക് രക്ഷാദൗത്യം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കോന്നി പാറമടയിലെ അപകടത്തിൽ രക്ഷാദൗത്യം ഇന്നത്തേക്ക് നിർത്തിവെച്ചു. പ്രതികൂല കാലാവസ്ഥയും പാറ വീണ്ടും ഇടിഞ്ഞ് വീഴുന്നതും വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്.
നാളെ രാവിലെ ഏഴ് മണിക്ക് രക്ഷാദൗത്യം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ഒരാളുടെ മൃതദേഹം കിട്ടിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ കൂടി പാറയ്ക്കടിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു. ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയതായിരുന്നു ഇരുവരും. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം തിരിച്ചതായി കളക്ടർ അറിയിച്ചിരുന്നു. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
അപകടമുണ്ടായ പാറമടക്കെതിരെ മുമ്പും പരാതി ഉയർന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ജൂൺ 30ന് പാറമടയിലെ ക്രഷറിന്റെ ലൈസൻസ് അവസാനിച്ചതാണ്. 120 ഏക്കർ ഭൂമിയിൽ ആണ് പാറമട പ്രവർത്തിക്കുന്നത്. പാറമടക്കെതിരെ പഞ്ചായത്ത് മുൻ അംഗം ബിജി കെ വർഗീസ് പരാതി നൽകിയിരുന്നു.