Kottayam Medical College Accident: ‘തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു, വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു’; ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Bindu Postmortem Report: ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതവും തലയ്ക്കേറ്റ ഗുരുതര പരിക്കുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞിരുന്നു.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതവും തലയ്ക്കേറ്റ ഗുരുതര പരിക്കുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞിരുന്നു.
കോൺക്രീറ്റ് തൂണുകൾ വീണാണ് ബിന്ദുവിന്റെ തലയോട്ടി തകർന്നതെന്നാണ് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരിക്കേറ്റിരുന്നു. ഇതോടെ ബിന്ദു ശ്വാസം മുട്ടിയാണു മരിച്ചത് എന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിൽ എത്തിയത്. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു.
അതേസമയം ബിന്ദുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബിന്ദുവിന്റെ മരണത്തിൽ അനുശോചിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തി. ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ആ കുടുംബത്തിന്റെ ദുഃഖം തന്റേതു കൂടി ആണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.