Kottayam: കോട്ടയം സ്വദേശിയുടെ മരണം; നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്
Unnatural Assault Case: സെപ്റ്റംബർ 14നാണ് യുവാവ് തന്റെ മരണമൊഴി റെക്കോർഡ് ചെയ്തിരുന്നത്. മരണശേഷം സുഹൃത്തുക്കൾക്ക് കാണാനായി ഷെഡ്യൂൾ ചെയ്ത രീതിയിലായിരുന്നു ദൃശ്യങ്ങൾ. നിധീഷ് മുരളിയ്ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം.
കോട്ടയം: ലൈംഗിക പീഡനം ആരോപിച്ച് കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യുവാവ് വീഡിയോയിൽ പറഞ്ഞ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് പൊൻകുന്നം പൊലീസ് കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് തിരുവനന്തപുരം ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് താൻ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപിച്ച് കൊണ്ടുള്ള യുവാവിന്റെ വിഡിയോ പുറത്ത് വന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ നിധീഷ് മുരളി എന്ന വ്യക്തി തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന് യുവാവ് ആരോപിച്ചിരുന്നു.
സെപ്റ്റംബർ 14നാണ് യുവാവ് തന്റെ മരണമൊഴി റെക്കോർഡ് ചെയ്തിരുന്നത്. മരണശേഷം സുഹൃത്തുക്കൾക്ക് കാണാനായി ഷെഡ്യൂൾ ചെയ്ത രീതിയിലായിരുന്നു ദൃശ്യങ്ങൾ. കുട്ടിക്കാലത്ത് തന്നെ വീടിനടുത്തുള്ള നിതീഷ് മുരളീധരൻ എന്നയാൾ ലൈംഗിക ചൂഷണം ചെയ്തു എന്നാണ് ദൃശ്യങ്ങളിലെ പ്രധാന ആരോപണം. ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച എൻ.എം എന്ന ചുരുക്ക നാമം നിതീഷ് മുരളീധരനാണെന്ന് ഇതോടെ വെളിപ്പെടുകയായിരുന്നു.
നിധീഷ് മുരളിയ്ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമപദേശം. എന്നാൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കുറ്റം ചുമത്താമെന്ന് നിയമപദേശം ലഭിച്ചു. ഇതിനെ തുടർന്നാണ് തുടരന്വേഷണത്തിനായി കേസ് പൊൻകുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.