Bus Harassement Case: ബസ്സിൽ ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും
Kozhikode Govindapuram Bus Harassement Case: യുവതിക്കെതിരെ ഇന്ന് മരിച്ച ദീപക്കിന്റെ കുടുംബവും പരാതി നൽകുമെന്നും സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗോവിന്ദപുരത്ത് സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്ന ദീപക്....
കോഴിക്കോട്: ഗോവിന്ദപുരത്ത് സ്വകാര്യബസ്സിൽ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴി പോലീസ് എടുക്കും. സംഭവത്തിൽ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക്കാണ് മരിച്ചത്. കൂടാതെ ലൈംഗികാതിക്രമം നടത്തി എന്നു പറയുന്ന ബസ്സിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. പോലീസിൽ പരാതി നൽകാതെ യുവതി വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനുള്ള സാഹചര്യവും അന്വേഷിക്കും.
യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ പോലീസിന്റെ വിലയിരുത്തൽ. കൂടാതെ യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പോലീസിന് പരാതി നൽകിയതായാണ് റിപ്പോർട്ട്. ഇതിനുപുറമേ യുവതിക്കെതിരെ ഇന്ന് മരിച്ച ദീപക്കിന്റെ കുടുംബവും പരാതി നൽകുമെന്നും സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗോവിന്ദപുരത്ത് സെയിൽസ് മാനേജർ ആയി ജോലി ചെയ്യുന്ന ദീപക് എന്ന യുവാവ് ജോലി സംബന്ധമായ കാര്യങ്ങൾക്ക് കഴിഞ്ഞ വെള്ളിയാഴ്ച ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ് യുവതി ആരോപണം ഉന്നയിച്ചത്. തിരക്കുള്ള ബസ്സിൽ വച്ച് തന്നോട് ലൈംഗിക്രമം കാണിച്ചു എന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തുകയായിരുന്നു.
എന്നാൽ വീഡിയോ പങ്കുവെച്ചത് മുതൽ തന്നെ യുവതിക്ക് നേരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവന്നിരുന്നത്. ഇത്രയും തിരക്കുള്ള ബസ്സിൽ ഇത് സാധാരണമാണെന്നാണ് ഒരുപക്ഷം വാദിക്കുന്നത്. എന്നാൽ യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് വലിയ തരത്തിലുള്ള മാനസിക സമ്മർദമാണ് നേരിട്ടിരുന്നത് എന്ന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നാട്ടുകാരും പ്രതികരിക്കുന്നു. അതേസമയം യുവതി തന്റെ ആരോപണത്തിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നത്.
ശരീരത്തിൽ തെറ്റായ ഉദ്ദേശത്തോടെ സ്പർശിച്ചതിനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് യുവതി ആവർത്തിച്ചു. പയ്യന്നൂർ വെച്ചാണ് സംഭവം എന്നും വടകര പോലീസിൽ അപ്പോൾ തന്നെ വിവരം അറിയിച്ചിരുന്നു എന്നും യുവതി പറയുന്നു. എന്നാൽ അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസിന്റെ പ്രതികരണം. വീഡിയോ പകർത്തുന്നത് യുവാവ് കണ്ടതോടെ ബസ്സിൽ നിന്ന് ഇറങ്ങുകയും വേഗത്തിൽ നടന്നുപോയെന്നും യുവതി പറയുന്നു. ദീപക്കിന്റെ മരണത്തിന് പിന്നാലെ വലിയ തരത്തിലുള്ള ജനരോഷമാണ് സോഷ്യൽ മീഡിയകളിലൂടെ യുവതിക്കെതിരെ ഉയരുന്നത്. പിന്നാലെ യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോകൾ എല്ലാം തന്നെ ഡിലീറ്റ് ചെയ്തു.