Kozhikode Medical college Fire : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍; കെട്ടിടം സീല്‍ ചെയ്തു
Kozhikode Medical College Fire Accident: രാത്രി എട്ട് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണം. മൂന്ന് മണിക്കൂറോളം രക്ഷാദൗത്യം നീണ്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. പുക കാരണമല്ല അഞ്ച് പേര്‍ മരിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. ഗംഗ (34), ഗംഗാധരൻ (70), ഗോപാലൻ (65), സുരേന്ദ്രൻ (59), നസീറ (44) എന്നിവരാണ് മരിച്ചത്. ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
വായില്‍ അര്‍ബുദം ബാധിച്ച ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. മറ്റ് രണ്ട് പേര്‍ കരള്‍രോഗം, ന്യുമോണിയ എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. വിഷം കഴിച്ചതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയെ എത്തിച്ചത്. ജീവനൊടുക്കിയ രണ്ടുപേരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും, മറ്റുള്ളവരുടെ ബന്ധുക്കളുമായി സംസാരിച്ച് നടപടികളെടുക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് 30 പേര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുണ്ട്. മറ്റുള്ളവര്‍ ബീച്ച് ആശുപത്രിയിലേക്കും പോയി. മെഡിക്കല്‍ കോളേജിലെ ഒരു സംഘം ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തിക്കും. 7356657221 എന്ന ഹെല്‍പ് ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.




ഞെട്ടിയ രാത്രി
രാത്രി എട്ട് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണം. മൂന്ന് മണിക്കൂറോളം രക്ഷാദൗത്യം നീണ്ടു. അതിനിടെ, ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായ കെട്ടിടം മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. അന്വേഷണത്തിന് ശേഷം മാത്രമേ കെട്ടിടം തുറക്കൂ.
അന്വേഷണത്തിന് നിര്‍ദ്ദേശം
വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി.
മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്നും, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്നുപേര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചിരുന്നു.