Kozhikode Medical College : കോഴിക്കോട് മെഡിക്കൽ കോളജിൽ പുകപടർന്ന സംഭവം; നാല് പേര് മരിച്ചതായി റിപ്പോർട്ട്
Kozhikode Medical College Fire Break Out Death : രോഗികളെ എല്ലാവരെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നാണ് ജില്ല കലക്ടറും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നത്.
കോഴിക്കോട് : പുക പടർന്ന് പിടിച്ച സംഭവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ച നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് പുക പടർന്ന് പിടിച്ചുണ്ടായ സംഭവത്തിൽ ഒരു വയനാട് സ്വദേശി മരിച്ചതായി ആരോപിച്ചിരുന്നു.
വെൻ്റിലേറ്റർ സഹായം ഘടിപ്പിച്ചിരുന്ന വയനാട് കോട്ടപ്പടി സ്വദേശി മരിച്ചെന്ന് ബന്ധുക്കൾ അറിയിച്ചതായിട്ടാണ് ടി സിദ്ധിക്ക് മാധ്യമങ്ങളോട് അറിയിച്ചത്. വെൻ്റിലേറ്റർ സഹായം വിച്ഛേദിച്ച് ഇദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് മരണമുണ്ടായതെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. തേസമയം പുക പടർന്ന പിടിച്ച സംഭവത്തിൽ ഇതുവരെ ആരും മരിച്ചതായിട്ടാണ് ആരോഗ്യ വകുപ്പോ മെഡിക്കൽ കോളജ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
“കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. മുകള്‍ നിലകളില്‍ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപി ശ്രീ. മനോജ് എബ്രഹാം ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ശ്രീ. സെന്തില്‍ കുമാറുമായും സംഭവം നടന്നയുടനേയും പിന്നീടും ആശയ വിനിമയം നടത്തി” വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു