Shahabaz murder: ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചു; രണ്ടു പേർക്ക് ഫുൾ എ പ്ലസ്
Shahabaz Murder Case Accused SSLC Results: ഷഹബാസ് കൊലപാതകക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

മരിച്ച ഷഹബാസ്
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. രണ്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസും, ഒരാൾക്ക് 7 എ പ്ലസും ആണ് ലഭിച്ചത്. മറ്റ് മൂന്ന് വിദ്യാർത്ഥികളും വിജയിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം ആദ്യം തടഞ്ഞുവെച്ചിരുന്നു. തുടർന്ന്, ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇന്ന് (ബുധനാഴ്ച) ഫലം പ്രഖ്യാപിച്ചത്.
ഷഹബാസ് കൊലപാതകക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം തടഞ്ഞുവെച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഏതു നിയമത്തിൻറെ അടിസ്ഥാനത്തിലാണ് നാല് വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതെന്നാണ് കോടതി ചോദിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്. കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും.
സർക്കാരിന് ഇക്കാര്യത്തിൽ എന്തധികാരമാണുളളതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ എന്ത് ബന്ധമാണുളളതെന്നും കോടതി ചോദിച്ചു. സർക്കാരിൻറെ ഈ നടപടി ആശ്ചര്യകരം ആണെന്ന് നിരീക്ഷിച്ച സിംഗിൾ ബെഞ്ച്, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ALSO READ: മലപ്പുറത്ത് നരഭോജി കടുവ; മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്
ഫെബ്രുവരി 28-നാണ് ട്യൂഷൻ സെൻ്ററിലെ പരിപാടിയുടെ പേരിൽ നടന്ന സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മർദനമേറ്റ് ഷഹബാസ് മരിച്ചത്. നഞ്ചക്ക് കൊണ്ട് അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷഹബാസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിനാണ് മരിച്ചത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന പ്രതികളായ വിദ്യാർത്ഥികൾ പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. കുറ്റാരോപിതരായ വിദ്യാർഥികളുടെ തുടർ പഠനം അടക്കമുളള കാര്യങ്ങൾ പരിഗണിച്ച് ഹർജിയിലെ തീരുമാനം വൈകിപ്പിക്കരുതെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സർക്കാർ വാദം നാളെയാണ്.