Highway DPR : കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാത സത്യമാകുന്നു, ഡിപിആർ സമർപ്പിച്ചു
Kozhikode-Wayanad connecting Poozhithode-Padinjarathara Road: കോഴിക്കോട് ജില്ലയിൽ 5.335 കി.മീ സ്വകാര്യ ഭൂമിയിലൂടെയും 1.215 കി.മീ റിസർവ് വനത്തിലൂടെയും പാത കടന്നുപോകും. വയനാട്ടിൽ 8.843 കി.മീ സ്വകാര്യ ഭൂമിയും 5.525 കി.മീ വനഭൂമിയും ഇതിനായി ഉപയോഗിക്കും.
കോഴിക്കോട്: വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാത യാഥാർത്ഥ്യത്തിലേക്ക്. 1804.90 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാഥമിക വിശദപദ്ധതി രേഖ (DPR) പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു. ആകെ 20.918 കിലോമീറ്റർ ദൂരമാണ് ഇതിനുള്ളത്. ഇതിൽ 4.675 കിലോമീറ്റർ നീളമുള്ള തുരങ്കപ്പാതയും, 1.055 കിലോമീറ്റർ വയഡക്ടും ഉൾപ്പെടുന്നു. 10 മീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ 5.335 കി.മീ സ്വകാര്യ ഭൂമിയിലൂടെയും 1.215 കി.മീ റിസർവ് വനത്തിലൂടെയും പാത കടന്നുപോകും. വയനാട്ടിൽ 8.843 കി.മീ സ്വകാര്യ ഭൂമിയും 5.525 കി.മീ വനഭൂമിയും ഇതിനായി ഉപയോഗിക്കും. പഴയ അലൈൻമെന്റിനേക്കാൾ 6 കിലോമീറ്റർ ലാഭിക്കാൻ പുതിയ രൂപരേഖയിലൂടെ സാധിക്കും. റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയത്.
Also read – ബംഗളുരുവിൽ നിന്നുള്ള ശിവരാത്രി സ്പെഷ്യൽ ട്രെയിന് മൂകാംബികയിലുൾപ്പെടെ സ്റ്റോപ്പ്, സമയക്രമം
ഇനി സർക്കാരിന്റെ ഭരണാനുമതി ലഭിക്കണം. വനഭൂമിയിലൂടെ പാത കടന്നുപോകുന്നതിനാൽ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് നിർണ്ണായകമാകും. പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങളും ഉടൻ നടക്കേണ്ടതുണ്ട്.
അതേസമയം, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസിന്റെ ഡിപിആർ നടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. ഡിസംബറിൽ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലെന്ന് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. കോഴിക്കോട്–കൊല്ലഗൽ ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഈ ബൈപാസ് നിർമ്മിക്കുന്നത്.