LDF- UDF Election Manifestos: എല്ലാവർക്കും ജോലി, വിദ്യാർത്ഥികൾക്ക് ധനസഹായം, വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫും യുഡിഎഫും
LDF vs UDF Kerala Assembly election manifestos: സാമ്പത്തിക സുരക്ഷയ്ക്കും സ്വയം തൊഴിലിനുമാണ് യുഡിഎഫ് മുൻഗണന നൽകുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് പഠനച്ചെലവുകൾക്കായി പ്രതിമാസം 1,000 രൂപ ധനസഹായം നൽകുമെന്നതാണ് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ബിസിനസ് ആരംഭിക്കാൻ 5,00,000 രൂപയുടെ പലിശരഹിത വായ്പയാണ് മറ്റൊന്ന്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പറയുന്നു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ വോട്ടർമാരെ ആകർഷിക്കാൻ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി മുന്നണികൾ. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന യുഡിഎഫും ഇത്തവണ യുവജനങ്ങളെയും വിദ്യാർത്ഥികളെയുമാണ് പ്രകടനപത്രികകളിൽ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസം കഴിഞ്ഞവർക്ക് തൊഴിൽ സുരക്ഷയും പഠനകാലത്തെ സാമ്പത്തിക സഹായവുമാണ് ഇരുമുന്നണികളുടെയും പ്രധാന ആയുധങ്ങൾ.
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്
വിദ്യാർത്ഥികൾക്കായി 60 ഇന കർമ്മപദ്ധതികളാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ വർഷം തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റുകളിലൂടെ 60,000 പേർക്ക് തൊഴിൽ നൽകും. യുവാക്കൾക്ക് ബിസിനസ് തുടങ്ങാൻ പലിശരഹിത വായ്പയും ഉണ്ട്.
തൊഴിൽ മേഖലയിൽ 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിൽ എയിംസിനേക്കാൾ മികച്ച അന്താരാഷ്ട്ര മെഡിക്കൽ ഗവേഷണ ആശുപത്രി സംസ്ഥാനം സ്വന്തം നിലയിൽ സ്ഥാപിക്കും എന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു.
യുഡിഎഫ്: വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ
സാമ്പത്തിക സുരക്ഷയ്ക്കും സ്വയം തൊഴിലിനുമാണ് യുഡിഎഫ് മുൻഗണന നൽകുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് പഠനച്ചെലവുകൾക്കായി പ്രതിമാസം 1,000 രൂപ ധനസഹായം നൽകുമെന്നതാണ് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. ബിസിനസ് ആരംഭിക്കാൻ 5,00,000 രൂപയുടെ പലിശരഹിത വായ്പയാണ് മറ്റൊന്ന്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പറയുന്നു.
പഠനം കഴിഞ്ഞ് വിദേശത്തേക്ക് ചേക്കേറുന്ന പുതുതലമുറയെ നാട്ടിൽ തന്നെ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനുമായാണ് ഇരു മുന്നണികളും രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥി-യുവജന വോട്ടർമാർ ആർക്കൊപ്പം നിൽക്കുമെന്ന് മെയ് 4-ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും.