Vyshna Suresh: വൈഷ്ണ സുരേഷിന് മത്സരിക്കാനാവുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്
Deletion of Vyshna Suresh name from voters' list: വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഇന്ന് നിർണായകം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുക്കും. വോട്ട് ചേർക്കപ്പെട്ടാൽ വൈഷ്ണയ്ക്ക് മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ‘ശരിയായ തീരുമാനം’ എടുത്തില്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു.
വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹിയറിങ്ങിൽ ഹാജരായി. മുട്ടട വാർഡിലെ താമസക്കാരിയാണെന്നും ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഎം പ്രവർത്തകൻ ധനേഷും ഉറച്ചുനിന്നു. വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചിരുന്നു.
അതേസമയം, വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരം കോര്‍പ്പറേഷനെയും ഹൈക്കോടതി വിമർശിച്ചിരുന്നു. കോര്‍പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു.