Soldier Missing Case: ട്രെയിനില്‍ നിന്ന് ഇറങ്ങിയെങ്കില്‍ ഫര്‍സീന്‍ എങ്ങോട്ട് പോയി? മലയാളി സൈനികന്റെ തിരോധാനത്തില്‍ ദുരൂഹത
Malayali soldier Farzeen Gafoor missing case: ഫോണിന്റെ ലൊക്കേഷൻ ഹിസ്റ്ററി ഗുരുവായൂർ പൊലീസിന്റെ സഹായത്തോടെ കുടുംബം കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെ ഇസത്നഗർ റെയിൽവേ സ്റ്റേഷനിൽ ഫര്‍സീന്‍ ഇറങ്ങിയതായി സംശയിക്കുന്നു. സ്റ്റേഷനിൽ നിന്ന് 1.3 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് നഗറിൽ ഫോണ്‍ ട്രേസ് ചെയ്തിരുന്നു

ഫർസീൻ ഗഫൂർ
ഗുരുവായൂര്‍: പരിശീലനത്തിനായി പോകുന്നതിനിടെ മലയാളി സൈനികന്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ (എഎഫ്എംസി) നഴ്‌സിംഗ് അസിസ്റ്റന്റായ ഫർസീൻ ഗഫൂറി(28)നെ ജൂലൈ 11 മുതലാണ് കാണാതായത്. ഉത്തർപ്രദേശിലെ ബറേലിയിൽ സൈനിക ആശുപത്രിയിൽ മൂന്ന് മാസത്തെ പരിശീലനത്തിനായി പോകുന്നതിനിടെയാണ് കാണാതായത്. എന്നാല്‍ അദ്ദേഹം അവിടെ എത്തിയിട്ടില്ല. മുംബൈ ബാന്ദ്ര-രാംനഗർ എസ്‌എഫ് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഫർസീൻ വ്യാഴാഴ്ച രാത്രി 10.30 ഓടെ ഭാര്യ സറീനയുമായി ഫർസീൻ സംസാരിച്ചിരുന്നു. ക്ഷീണിതനാണെന്നും ഉറങ്ങാൻ പോവുകയാണെന്നുമാണ് അവസാനമായി ഭാര്യയോട് പറഞ്ഞത്.
പിന്നീട് തിരികെ വിളിച്ചില്ല. ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. ആദ്യം തിരക്കിലാകുമെന്നാണ് കുടുംബം വിചാരിച്ചത്. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബറേലിയിലെ സൈനിക ക്യാമ്പില്‍ അന്വേഷിച്ചു. അപ്പോഴാണ്, ഫര്‍സീന്‍ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായത്.
ഇതോടെ കുടുംബം ആശങ്കാകുലരായി. ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. ഗുരുവായൂര്‍ സ്വദേശിയാണ്. ശ്രീകൃഷ്ണ കോളേജിൽ ബയോകെമിസ്ട്രിക്ക് പഠിക്കുന്നതിനിടെയാണ് സൈന്യത്തില്‍ ജോലി ലഭിച്ചത്. കായിക താരം കൂടിയായിരുന്നു. ഫർസീൻ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, സൈന്യത്തില്‍ ജോലി ലഭിച്ചതിന് ശേഷം ലഖ്‌നൗ, പത്താന്‍കോട്ട് ഒടുവില്‍ പൂനെ എന്നിവിടങ്ങളിലായി പോസ്റ്റിങ് ലഭിച്ചിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ഫര്‍സീന്‍ എവിടെ?
ഫർസീന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ഹിസ്റ്ററി ഗുരുവായൂർ പൊലീസിന്റെ സഹായത്തോടെ കുടുംബം കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെ ഇസത്നഗർ റെയിൽവേ സ്റ്റേഷനിൽ ഫര്‍സീന്‍ ഇറങ്ങിയതായി സംശയിക്കുന്നു. സ്റ്റേഷനിൽ നിന്ന് 1.3 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് നഗറിൽ ഫോണ്‍ ട്രേസ് ചെയ്തിരുന്നു. ഇസത്നഗറില്‍ നിന്ന് ബറേലിയിലേക്ക് റോഡുമാര്‍ഗം പോകാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ഫര്‍സീന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയോ എന്ന് ഉറപ്പില്ലെന്നും, എന്നാല്‍ അദ്ദേഹമോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ് ഇസത്നഗറിൽ എത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
Read Also: Nimisha Priya: നിമിഷപ്രിയയുടെ മോചനം; സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം
രാഷ്ട്രപതി ഇടപെടണം
ഫര്‍സീനെ കാണാതായ സംഭവത്തില്‍ കുടുംബം രാഷ്ട്രപതി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗുരുവായൂര്‍ എംഎല്‍എ എന്‍കെ അക്ബര്‍ എന്നിവര്‍ക്കും പരാതി നല്‍കി. ഇസത്നഗർ പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്.