Vellappally Natesan: ‘പകരക്കാരനില്ലാത്ത അമരക്കാരൻ’; വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വി.എൻ വാസവനും ഗവർണറും
VN Vasavan and Governor about Vellappally Natesan: നല്ല ആളുകൾ മുന്നിൽ നിന്നു നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് ഗവർണറുടെ അഭിപ്രായം. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി.എൻ വാസവനും ഗവർണറും. പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആണ് വെള്ളാപ്പള്ളി നടേശൻ എന്നാണ് മന്ത്രി വി എൻ വാസവന്റെ പ്രസ്താവന. നല്ല ആളുകൾ മുന്നിൽ നിന്നു നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് ഗവർണറുടെ അഭിപ്രായം. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്.
മന്ത്രി വി എൻ വാസവന്റെ വാക്കുകൾ
പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആണ് വെള്ളാപ്പള്ളി നടേശൻ. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത ശക്തിയായി 30 വർഷം തുടർന്ന നേതാവാണ് അദ്ദേഹം. കുത്തഴിഞ്ഞു കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പുസ്തകമാക്കി അദ്ദേഹം മാറ്റി. ഇപ്പോഴും പ്രവർത്തനവും മനസ്സും യൗവനതുടിപ്പോടുകൂടി മുന്നോട്ടുപോകുന്നു. ഇങ്ങനെയൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ സാധിക്കില്ലെന്നും മന്ത്രി.
ഗവർണറുടെ വാക്കുകൾ
നല്ല ആളുകൾ മുന്നിൽ നിന്ന് നയിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുന്നു അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കണ്ടത്. 30 വർഷം ഒരു സംഘടനയെ തുടർച്ചയായി നയിക്കുക എന്നത് ചെറിയ കാര്യമല്ല. വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ആളുകൾക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ. ഒരു വലിയ സമൂഹത്തെയാണ് അദ്ദേഹം മുന്നോട്ട് നയിക്കുന്നത്. എല്ലാവരെയും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വെള്ളാപ്പള്ളിയിൽ മികച്ച ഒരു നേതൃപാടവം കാണാൻ സാധിക്കും. വെള്ളാപ്പള്ളി നടേശനെ പോലുള്ള നേതാവ് കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു. അദ്ദേഹത്തെപ്പോലെയുള്ള ആളുകൾ നമ്മളുടെ സംസ്ഥാനത്തിന് ആവശ്യമാണ്. സംഘടനയെ ദീർഘകാലം നയിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്ക് ലഭിക്കട്ടെ എന്നും പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
അതേസമയം തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ചീത്ത വാക്കുകൾ കേട്ട വർക്കലയിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ മറുപടി പറഞ്ഞു. കുറ്റം പറയാൻ മാത്രമായി ചിലർ നടക്കുന്നുണ്ടെന്നും അത്തരത്തിൽ മാറിനിന്ന് കുറ്റം പറയുന്നത് സംഘടനയ്ക്ക് നല്ലതാകില്ലെന്നും വെള്ളാപ്പള്ളി. തന്നെ കള്ള് കച്ചവടക്കാരൻ ആണെന്ന് പറഞ്ഞത് വരെ സഹിച്ചുവെന്നും പ്രസംഗത്തിൽ പറഞ്ഞു. ട്രാക്ക് തെറ്റിയാണ് എസ്എൻഡിപി യോഗത്തിലേക്ക് എത്തിയത്. വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ കരുത്താണ് സംഘടനയെ ചേർത്തു പിടിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.