Rahul Mamkootathil: ബലാത്സംഗ കേസിൽ നാളെ അറിയാം രാഹുലിന്റെ വിധി എന്തെന്ന്? ജാമ്യഹർജിയിൽ വാദം പൂർത്തിയായി
MLA Rahul Mankootathil`s bail plea to be announced tomorrow: മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ ഉടനടി സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. രാഹുലിനെതിരെയുള്ള മൂന്നാമത്തെ പീഡന പരാതിയിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം നടപടിയെടുത്തത്.

Rahul Mamkootathil
തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പറയും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വാദം കേട്ടത്. അതീവ രഹസ്യമായി ഇൻക്യാമറ നടപടികളിലൂടെയാണ് കോടതി വാദം പൂർത്തിയാക്കിയത്.
കേസിലെ സുപ്രധാനമായ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കേണ്ടി വരുമെന്നതിനാൽ നടപടികൾ സ്വകാര്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടികൾ ഇൻക്യാമറയാക്കിയത്. മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത്താണ് രാഹുലിന് വേണ്ടി ഹാജരായത്. ഇതൊരു കെട്ടിച്ചമച്ച കേസാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. അറസ്റ്റ് നടപടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
Also Read:ഇന്നലെ കാണാതായ 15 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; 16കാരൻ കസ്റ്റഡിയിൽ
മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ ഉടനടി സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. രാഹുലിനെതിരെയുള്ള മൂന്നാമത്തെ പീഡന പരാതിയിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. പത്തനംതിട്ട തിരുവല്ല സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം നടപടിയെടുത്തത്.
ഹോട്ടലിൽ വെച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി, നിർബന്ധിത ഗർഭഛിദ്രം നടത്തി, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങി അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ച കോടതിയുടെ വിധി വരുന്നതോടെ എം.എൽ.എയ്ക്ക് ജാമ്യം ലഭിക്കുമോ അതോ റിമാൻഡ് നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമോ എന്ന് വ്യക്തമാകും..