Kerala Monsoon: വേനൽമഴ തിരിച്ചടിച്ചു: എസി, ഫ്രിജ് വിപണിക്ക് കനത്ത നഷ്ടം, ഉൽപാദനം കുറച്ച് കമ്പനികൾ
Monsoon Impacts: ഫ്രിജ്, എസികൾ എന്നിവയുടെ വിൽപന നേർപകുതിയോളം കുറഞ്ഞു എന്നാണ് കണക്കുകൾ. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഉണ്ടായ വൻ ഡിമാൻഡ് കണക്കിലെടുത്ത് കൂടുതൽ വിൽപന നടക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എസി നിർമാതാക്കൾ

കൊച്ചി: എ സി, ഫ്രിജ് അടക്കമുള്ള ഗൃഹോപകരണ വിപണിക്ക് പൊതുവെ ചാകരയാണ് വേനൽക്കാലം. എന്നാൽ ഇക്കുറി വേനൽക്കാലത്തെ ഡിമാൻഡ് മുൻകൂട്ടി കണക്കാക്കി ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചവർക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഏപ്രിൽ – മേയ് മാസങ്ങളിൽ പെയ്ത മഴ ഇന്ത്യയിലുടനീളമുള്ള വേനൽക്കാല ഗൃഹോപകരണ വിൽപനയെ സാരമായി ബാധിച്ചു.
സീസൺ തെറ്റി വന്ന മഴ ഉൽപാദനം കുറയ്ക്കാൻ വ്യവസായങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു. അടുത്ത സാമ്പത്തിക പാദത്തിലേക്കുള്ള വളർച്ചാ ലക്ഷ്യങ്ങൾ പോലും പരിഷ്കരിക്കേണ്ടിവന്നു. എസി വിൽപനയിലാണ് വലിയതോതിൽ ഇടിവ് വന്നത്. മുൻകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ- മേയ് മാസങ്ങളിൽ വിൽപനയിൽ 20 മുതൽ 25 ശതമാനം വരെ കുറവു വന്നതായാണ് സൂചന.
റഫ്രിജറേറ്ററുകളുടെ വിൽപനയിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് ഉണ്ടായത്. വേനൽക്കാലം പുരോഗമിക്കുന്നതോടെ കാര്യങ്ങളിൽ മാറ്റം വരുമെന്ന് പ്രതീക്ഷയിൽ തുടർന്നങ്കിലും മൺസൂൺ നേരത്തെ എത്തിയത് തിരിച്ചടിയായി. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വേനൽ വിപണി കൂടുതൽ നഷ്ടം നേരിട്ടത്. പശ്ചിമ മേഖലയും കിഴക്കൻ മേഖലയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ഫ്രിജ്, എസികൾ എന്നിവയുടെ വിൽപന നേർപകുതിയോളം കുറഞ്ഞു എന്നാണ് കണക്കുകൾ. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഉണ്ടായ വൻ ഡിമാൻഡ് കണക്കിലെടുത്ത് കൂടുതൽ വിൽപന നടക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എസി നിർമാതാക്കൾ. വേനൽ കടുക്കുന്ന മാസങ്ങളിലേക്ക് കൂടുതൽ യൂണിറ്റുകൾ റീ ടെയ്ലർമാർ വാങ്ങിയിരുന്നെങ്കിലും വിൽപന പരാജയപ്പെടുന്ന സാഹചര്യമാണ് നേരിട്ടത്.
ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് വിലയിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽ നിന്നു പിന്തിരിയാനും ഇത് നിർമാതാക്കളെ പ്രേരിപ്പിച്ചു. വേനൽക്കാല ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് ഏറ്റവും വിറ്റുവരവ് ലഭിക്കുന്നത് മാർച്ചിൽ തുടങ്ങി മേയ് അവസാനം വരെയുള്ള കാലയളവിലാണ്. ഏറ്റവും അധികം ലാഭം കൊയ്യാനാവുന്ന മാസങ്ങളും ഇവയാണ്. എന്നാൽ ഇത്തവണ ഈ കാലയളവിൽ ഡിമാൻഡ് കുറഞ്ഞതിനാൽ സ്റ്റോറുകളിൽ വേനൽക്കാല ഉൽപന്നങ്ങളുടെ സ്റ്റോക്ക് കുറയ്ക്കാനും വ്യാപാരികൾ നിർബന്ധിതരായി. വിൽപന ഗണ്യമായി കുറഞ്ഞതോടെ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ച് ഉൽപാദനം ക്രമപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനികൾ.