Kochi Ship Accident: കപ്പൽ അപകടം; മത്സ്യത്തൊഴിലാളികൾക്ക് 10 കോടി 55 ലക്ഷം സഹായം പ്രഖ്യാപിച്ച് സർക്കാർ
Kochi Ship Accident Kerala Government Announces Aid: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലായ എംഎസ്‌സി എൽസ 3ൽ ആകെ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ആണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

കൊച്ചി: കൊച്ചി തീരത്തിനോട് ചേർന്ന് അപകടത്തിൽപ്പെട്ട് എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. 1000 രൂപയും ആറ് കിലോ അരിയും വീതമാണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. ഇതിനായി 10 കോടി 55 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലായ എംഎസ്‌സി എൽസ 3ൽ ആകെ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ആണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പൽ മുങ്ങിയതോടെ സംസ്ഥാനത്തിന്റെ തെക്കൻ തീരങ്ങളിൽ പലയിടത്തായി കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ അടിഞ്ഞിരുന്നു. കപ്പലിൽ ഉണ്ടായിരുന്നവരെ എല്ലാം സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ സാധിച്ചിരുന്നു.
ഈ മാസം 23നാണ് എംഎസ്‌സി എൽസ 3 കപ്പല്‍ വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ടത്. ഇതിന് 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമാണ് ഉള്ളത്. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന് തൂത്തുക്കിടിയിലേക്കും ആയിരുന്നു ഇതിന്റെ സഞ്ചാരപാത. തൂത്തുക്കുടിയിൽ നിന്ന് മെയ് 21ന് രാത്രി എട്ടരയോടെ വിഴിഞ്ഞത്തെത്തിയ കപ്പൽ മെയ് 23ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. മെയ് 24ന് വൈകിട്ട് നാലരയോടെ കപ്പൽ കൊച്ചി എത്തേണ്ടിയിരുന്നതാണ്. ഈ യാത്രയ്ക്കിടെയായിരുന്നു അപകടം.
ALSO READ: വേനൽമഴ തിരിച്ചടിച്ചു: എസി, ഫ്രിജ് വിപണിക്ക് കനത്ത നഷ്ടം, ഉൽപാദനം കുറച്ച് കമ്പനികൾ
കപ്പൽ മുങ്ങിയതോടെ മത്സ്യത്തൊഴിലാളികളാണ് ഏറ്റവും കൂടുതൽ വലഞ്ഞത്. കപ്പൽ മുങ്ങിയതിന് പിന്നാലെ കടലിൽ എണ്ണയും കെമിക്കലും കലർന്നിട്ടുണ്ടാകുമെന്നും മീൻ കഴിക്കാൻ പാടില്ലെന്ന് വ്യാപക പ്രചാരണം ഉണ്ടായി. ഇതോടെ മീൻ വില്പന കുത്തനെ ഇടിഞ്ഞു. ഇതിനുപുറമെ, ഇത്തവണ കാലവർഷം നേരത്തെ എത്തിയതും തിരിച്ചടിയായി.