Moolamattom Power Station: മൂലമറ്റം വൈദ്യുതിനിലയം ഒരു മാസത്തേക്ക് അടച്ചു; അറ്റകുറ്റപ്പണികൾക്ക് ശേഷം തുറക്കും
Moolamattom Power Station Closed: മൂലമറ്റം വൈദ്യുതിനിലയം അടച്ചു. ഒരു മാസത്തേക്കാണ് വൈദ്യുതിനിലയം അടച്ചിട്ടത്.

മൂലമറ്റം വൈദ്യുതിനിലയം
ഇടുക്കി മൂലമറ്റം വൈദ്യുതിനിലയം ഒരു മാസത്തേക്ക് അടച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിന് ശേഷം തുറക്കും. ഇന്ന് പുലർച്ചെ മുതലാണ് വൈദ്യുതനിലയത്തിൽ ഉത്പാദനം നിർത്തിവച്ചത്. ഡിസംബർ 10 വരെ അടച്ചിടാനാണ് നിലവിലെ തീരുമാനം. ഒരു മാസത്തെ അടച്ചിടലിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
നവംബർ 11 മുതൽ ഡിസംബർ 10 വരെ അടച്ചിടാനായിരുന്നു ആദ്യത്തെ തീരുമാനം. ഇതിൽ മാറ്റം വരുത്തിയാണ് നവംബർ 12ന് വൈദ്യുതിനിലയം അടച്ചിടാൻ തീരുമാനിച്ചത്. കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇതിൽ ബദൽ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ തുറന്നുവിട്ട് ജലവിതരണം തടസങ്ങളില്ലാതെ നടത്തും.
ഒരു മാസത്തേക്ക് അടച്ചിടുകയാണെങ്കിലും പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കും. വൈദ്യുതിനിലയം അടച്ചിടുന്നതോടെ 600 മെഗാവാട്ട് വൈദ്യുതി കുറയും. ഇത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാൻ ധാരണയായിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള, കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ് മൂലമറ്റം വൈദ്യുതിനിലയം. 1976ലാണ് മൂലമറ്റം പവർഹൗസ് സ്ഥാപിച്ചത്. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി ആയിരുന്നു ഉദ്ഘാടനം. ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയമാണ് ഇത്.