Nanthancode Murder: കേരളം ഞെട്ടിയ അരുംകൊല; നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേദൽ ജിണ്‍സന് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും
Nanthancode Mass Murder Verdict: തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2017 ഏപ്രിൽ 5നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

നന്തന്‍കോട് കൂട്ടക്കൊലപാതകം
തിരുവനന്തപുരം: കേരളം നടുങ്ങിയ നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് (34) ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2017 ഏപ്രിൽ 5നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ പിതാവ് പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും സ്വന്തം കുടുബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയിട്ടും പ്രതിക്ക് മാനസാന്തരമില്ലെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിധി പറയുന്നതിനു മുൻപ് പ്രതിയുടെ പ്രായം കൂടി കണക്കിലെടുക്കണം എന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇതോടെയാണ് ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചിരിക്കുന്നത്. പിഴയായി അടയ്ക്കുന്ന തുക സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു.
Also Read:കൂട്ടക്കുരുതിയിലെ ഏക പ്രതി, കേഡലിന്റെ ശിക്ഷ എന്ത്? വാദം ഇന്ന്
2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ലെ വീട്ടിൽ വച്ചാണ് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കേഡല്‍ കൊലപ്പെടുത്തിയത്. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലും ബന്ധുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമാണു കണ്ടെത്തിയത്. സംഭവ ശേഷം വീടിനു തീയിട്ട് ചെന്നൈയിലേക്ക് കടന്ന കേഡലിനെ പിന്നീട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.
കുടുംബാംഗങ്ങളോടുള്ള കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പഠിക്കാനായി രണ്ട് തവണ വിദേശത്തേക്ക് അയച്ച കേഡൽ തിരിച്ചുവന്നു. ഇതിന് അച്ഛൻ വഴക്ക് പറഞ്ഞിരുന്നു.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിന്റെ രണ്ടാം നിലയിലേക്ക് വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.