Nehru Trophy Boat Race 2025: പുന്നമടയിൽ മത്സരാരവം, ആരാകും ജലരാജാവ്? നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
Nehru Trophy Boat Race 2025, Details: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞ തവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്.
ആലപ്പുഴ: പുന്നമടക്കായലിൽ ഇന്ന് ആവേശപോരാട്ടം. വള്ളംകളി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മണിക്കൂറുകൾ മാത്രം ബാക്കി. പുന്നമടക്കായലില്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സിംബാബ്‌വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
9 വിഭാഗങ്ങളിലായി 21 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 75 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ എന്നിവ നടക്കും. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടുക. നാല് മണിയോടെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ നടക്കും. ഒരേ സമയത്ത് ഒന്നിലേറെ വള്ളങ്ങള്‍ ഫിനിഷ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.
ALSO READ: തിരുവോണത്തിലേക്കുള്ള ബ്രേക്കിടല്‍; അലര്‍ട്ടുണ്ടെങ്കിലും മഴയ്ക്ക് ശമനം
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞ തവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. വള്ളംകളി കാണാന്‍ പാസുള്ളവര്‍ക്ക് മാത്രമാകും ഗാലറികളിൽ പ്രവേശനം. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക്. നെഹ്‌റു ട്രോഫി വള്ളം കളിയോട് അനുബന്ധിച്ച് പ്രത്യേക ബസ്, ബോട്ട് സര്‍വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ നെഹ്റു ട്രോഫി പ്രമാണിച്ച് നാളെ നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. രാവിലെ ആറു മണി മുതല്‍ നഗരത്തില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ലെന്നും നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പാര്‍ക്കിങിനായി പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.