Nenmara Sajitha Murder Case: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം, നല്ലവനാകുമെന്ന് പ്രതീക്ഷയില്ലെന്ന് കോടതി
Chenthamara sentenced to double life imprisonment: ചെന്താമരയ്ക്ക് ശിക്ഷ വിധിച്ച കോടതി സുപ്രധാന നിരീക്ഷണങ്ങളാണ് നടത്തിയത്. ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞു.
പാലക്കാട്: നെന്മാറ സജിത കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. സാക്ഷികൾക്ക് സംരക്ഷണ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു.
ചെന്താമരയ്ക്ക് ശിക്ഷ വിധിച്ച കോടതി സുപ്രധാന നിരീക്ഷണങ്ങളാണ് നടത്തിയത്. ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞു. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും മാനസാന്തരപ്പെട്ട് നല്ലവനാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 31-ന് സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഭാര്യയും മകളും പിണങ്ങിപ്പോയതിനു പിന്നില്‍ സജിതയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.