New Mahi Double Murder: ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടിസുനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതേവിട്ടു
New Mahi Double Murder Case Update: ജനുവരി 22-നാണ് കേസിൽ വിചാരണ ആരംഭിച്ചത്. ജൂലൈയിൽ സാക്ഷിവിസ്താരം പൂർത്തിയായിരുന്നു. ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുൾപ്പെടെ 16 സിപിഎം പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.

കൊടിസുനി
തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ വെറുതേവിട്ടു (New Mahi Double Murder Case). ആർഎസ്എസ്-ബിജെപി പ്രവർത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ൽ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയുമാണ് വെറുതെവിട്ടത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2010 മേയ് 28-ന് രാവിലെ 11ഓടെയാണ് സംഭവം നടക്കുന്നത്. ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിൽവെച്ച് ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മാഹി കോടതിയിൽ ഹാജരായി തിരിച്ചുവരുമ്പോളാണ് സംഭവം.
Also Read: ഭൂട്ടാൻ കാർ കടത്ത്: ദുല്‍ഖർ സൽമാന്റേയും പൃഥ്വിരാജിന്‍റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്
ജനുവരി 22-നാണ് കേസിൽ വിചാരണ ആരംഭിച്ചത്. ജൂലൈയിൽ സാക്ഷിവിസ്താരം പൂർത്തിയായിരുന്നു. ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുൾപ്പെടെ 16 സിപിഎം പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ രണ്ട് പ്രതികൾ സംഭവത്തിന് പിന്നാലെ മരിച്ചിരുന്നു. കേസിലെ 10-ാം പ്രതി സി കെ രജികാന്ത്, 12-ാംപ്രതി മുഹമ്മദ് രജീസ് എന്നിവരാണ് സംഭവശേഷം മരിച്ചത്.
മറ്റ് പ്രതികൾ പള്ളൂർ കോയ്യോട് തെരുവിലെ ടി സുജിത്ത് (36), മീത്തലെച്ചാലിൽ എൻ കെ സുനിൽകുമാർ (കൊടി സുനി-40), നാലുതറയിലെ ടി കെ സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ കെ മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി പി ഷമിൽ (37), കവിയൂരിലെ എ കെ ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ കെ അബ്ബാസ് (35), ചെമ്പ്രയിലെ രാഹുൽ (33), നാലുതറ കുന്നുമ്മൽവീട്ടിൽ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതിൽ പി വി വിജിത്ത് (40), പള്ളൂർ കിണറ്റിങ്കൽ കെ ഷിനോജ് (36), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (42), ഒളവിലം കാട്ടിൽ പുതിയവീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി പി സജീർ (38).