Nilambur By-election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന് വിജയം ഉറപ്പെന്ന് സണ്ണി ജോസഫും വി.ഡി. സതീശനും
നിലമ്പൂർ മണ്ഡലം തിരിച്ചു പിടിക്കാൻ യു.ഡി.എഫ്. വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു നിലമ്പൂർ.
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് യുഡിഎഫ് എൽഡിഎഫ് മുന്നണികൾ. സാധാരണയായി കോൺഗ്രസ് സാധാരണ 24 മണിക്കൂറിനകമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കാലതാമസമുണ്ടാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഈ വിവരം അറിയിച്ചത്. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിർദേശം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കുമെന്നും അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
Also read– കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്: 11 ജില്ലകളിൽ റെഡ് അലർട്ട്
എൽ.ഡി.എഫിന്റെ “ഒമ്പത് വർഷത്തെ ദുർഭരണത്തിന് ജനങ്ങളുടെ മുന്നിൽ വിചാരണ നേരിടേണ്ടി വരുമെന്നും” സതീശൻ കൂട്ടിച്ചേർത്തു. യു.ഡി.എഫ്. സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പി.വി. അൻവർ യു.ഡി.എഫിന് നൽകിയ പിന്തുണ നല്ല കാര്യമാണെന്നും, അൻവറിന്റെ കൂടുതൽ പങ്കാളിത്തം സംബന്ധിച്ച് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സതീശൻ നേരത്തെ സൂചിപ്പിച്ചിരുന്നു.
നിലമ്പൂരിൽ വിജയം ഉറപ്പാണെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെന്നും സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
. ജൂൺ 19-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ 23-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പമാണ് നിലമ്പൂരിലെയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കാഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, പശ്ചിമബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ജൂൺ 19-ന് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന ഈ ഉപതിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും (എൽ.ഡി.എഫ്, യു.ഡി.എഫ്) നിർണായകമാണ്.
മലപ്പുറം ജില്ലയിൽ നിലവിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. നിലമ്പൂർ മണ്ഡലം തിരിച്ചു പിടിക്കാൻ യു.ഡി.എഫ്. വലിയ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. എന്നാൽ പി.വി. അൻവറിലൂടെ 2016-ൽ എൽ.ഡി.എഫ്. ഈ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.