Nipah outbreak Kerala : സംസ്ഥാനം വീണ്ടും നിപ ഭീതിയിലേക്കോ? പാലക്കാട് 38കാരിക്ക് ലക്ഷണങ്ങൾ
Nipah Scare in Kerala: സാധാരണയായി, വൈറസ് ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ചിലപ്പോൾ ഇത് 21 ദിവസം വരെയും നീളാറുണ്ട്.
പെരിന്തൽമണ്ണ: കേരളത്തിൽ വീണ്ടും നിപ വൈറസ് ഭീതി ഉയരുന്നു. പാലക്കാട് നാട്ടുകൽ സ്വദേശിനിയായ 38 വയസ്സുകാരിക്ക് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
വിശദമായ പരിശോധനയ്ക്കായി യുവതിയുടെ സാമ്പിളുകൾ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യുവതിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രോഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന് ഇതുവരെ വ്യക്തമല്ല. യുവതിയുമായി സമ്പർക്കത്തിൽ പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കി വരികയാണ്. നിപ സ്ഥിരീകരിക്കുകയാണെങ്കിൽ ഈ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യും.
മുൻപ് പലതവണ നിപ്പ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും എന്നാണ് നിലവിലെ പ്രതീക്ഷ.
ലക്ഷണങ്ങൾ
സാധാരണയായി, വൈറസ് ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ചിലപ്പോൾ ഇത് 21 ദിവസം വരെയും നീളാറുണ്ട്. പെട്ടെന്നുണ്ടാകുന്നതും കടുത്തതുമായ പനി, തുടർച്ചയായതും കടുത്തതുമായ തലവേദന, ശരീരവേദനയും പേശിവേദനയും,വരണ്ടതോ കഫത്തോടുകൂടിയതോ ആയ ചുമ എന്നിവയാണ് ലക്ഷണങ്ങൾ.