Pathanamthitta Honey Trap: അന്വേഷണത്തോട് സഹകരിക്കാതെ രശ്മിയും ജയേഷും; കോയിപ്രം മർദന കേസിൽ വലഞ്ഞ് പോലീസ്
Pathanamthitta Honey Trap Case Latest Update: മർദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ശാസ്ത്രീയമായ അന്വേഷണവും കേസിൽ നടത്തും. ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തിയാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.
പത്തംതിട്ട: യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമായി മർദ്ദിച്ച കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ. പത്തനംതിട്ട കോയിപ്രത്താണ് സംഭവം നടന്നത്. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ ജയേഷ്, രശ്മി എന്നിവർ പോലീസുമായി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. എന്തിനാണ് ഇവർ ഇത്തരമൊരു കുറ്റകൃത്യം നടത്തിയതെന്നും പോലീസിന് ഇതുവരെ കണ്ടെത്താനായില്ല. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഉടൻ അപേക്ഷ നൽകിയേക്കും.
മർദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ശാസ്ത്രീയമായ അന്വേഷണവും കേസിൽ നടത്തും. ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തിയാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തിലും പ്രചരണം നടക്കുന്നുണ്ട്.
സ്റ്റേപ്ലർ പിന്നുകൾ ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറുകൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായാണ് ഇവർ യുവാക്കളെ പീഡിപ്പിച്ചത്. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളെ ഇത്തരത്തിൽ ഭർത്താവ് ജയേഷ് മർദ്ദിച്ചത്. ജയേഷിനൊപ്പം മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തവരാണ് മർദ്ദനത്തിന് ഇരയായ യുവാക്കൾ. ഇവർ രശ്മിയുമായി ഫോണിൽ ചാറ്റ് ചെയ്യുന്നത് ജയേഷ് കണ്ടെത്തിയതാണോ സംഭവത്തിന് കാരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
യുവാക്കളിൽ ഒരാളുടെ ഫോണിൽ നിന്ന് ചില ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ഭാര്യ രശ്മിയെ കൊണ്ട് തന്നെ ഇരുവരെയും കോയിപ്രത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം ആലപ്പുഴ സ്വദേശിയെ വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി. പിന്നീടാണ് റാന്നി സ്വദേശിയെ മർദ്ദിക്കുന്നത്.
അതേസമയം, രശ്മിയുമായി യാതൊരു അവിഹിത ബന്ധമില്ലെന്നാണ് മർദ്ദനമേറ്റ യുവാക്കൾ പറയുന്നത്. ആഭിചാരക്രിയകൾ പോലെ പലതും നടത്തി സൈക്കോ രീതിയിലാണ് ദമ്പതികൾ മർദ്ദിച്ചതെന്നാണ് പോലീസിന് ഇവർ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്.