Perumbavoor Mob Lynching: പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ
Perumbavoor Mob Lynching Case: മോഷണം കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ ആറ് ഇതരസംസ്ഥാന തൊഴിലാളികളെ കസറ്റഡിയിലെടുത്തു. പ്ലൈവുഡ് നിർമിക്കാൻ ഉപയോഗിക്കുന്ന മരക്കഷണങ്ങൾ ഉപയോഗിച്ചാണ് സംഘം യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ മുഖത്തും കൈകാലുകളിലും മാരകമായി പരിക്കേറ്റു.
കൊച്ചി: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ആറ് ഇതരസംസ്ഥാന തൊഴിലാളികളെ കസറ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പിടിയിലായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും ഇതരസംസ്ഥാനക്കാരനാണെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മോഷണം കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. പെരുമ്പാവൂരിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജോലിക്ക് കയറുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ ഒരു ബോക്സിൽ നിക്ഷേപിക്കുന്നതാണ് പതിവ്. ജോലികഴിഞ്ഞ് നോക്കിയപ്പോൾ അതിൽ നിന്ന് രണ്ട് ഫോണുകൾ കാണാനില്ലായിരുന്നു. സമീപത്ത് യുവാവിനെ ക്രുരമായി മര്‍ദിക്കുകയായിരുന്നു.
ALSO READ: അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഇസിജിയില്‍ വ്യതിയാനം; രഞ്ജിത്ത് ആശുപത്രിയില്‍
പ്ലൈവുഡ് നിർമിക്കാൻ ഉപയോഗിക്കുന്ന മരക്കഷണങ്ങൾ ഉപയോഗിച്ചാണ് സംഘം യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ മുഖത്തും കൈകാലുകളിലും മാരകമായി പരിക്കേറ്റു. പല്ലുകൾ ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരും അസം സ്വദേശികളാണ്. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. കൊല്ലപ്പെട്ട യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.