PM Narendra Modi: ബിജെപിയുമായി സഖ്യമുണ്ടെന്ന് ഇരു മുന്നണികളും പരസ്പരം ആരോപിക്കുന്നു, കേരളം മാറ്റത്തിന്റെ പാതയിൽ – മോദി
PM Narendra Modi At palakkad kerala assumply election Campaign: സംസ്ഥാനത്ത് ബി.ജെ.പി. വലിയ വിജയപ്രതീക്ഷ പുലർത്തുന്ന പാലക്കാട് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഹെലിക്കോപ്റ്റർ മാർഗം മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹത്തെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ. ജങ്ഷൻ വരെ നീണ്ട ആവേശകരമായ റോഡ് ഷോയിലൂടെ അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു
പാലക്കാട്: കേരളം രാഷ്ട്രീയമായ മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ. സ്ഥാനാർഥികളുടെ പ്രചാരണാർഥം പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു വലതു മുന്നണികൾ പരസ്പരം ബിജെപിയുമായി ബന്ധമുണ്ടെന്ന് പഴി പറയുകയാണെന്നും അതിനർത്ഥം ബിജെപിയാണ് കേരളത്തിലെ എ ടിം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപാതിയെ കാശിയോട് ഉപമിക്കാനും അദ്ദേഹം മറന്നില്ല.
സംസ്ഥാനത്ത് ബി.ജെ.പി. വലിയ വിജയപ്രതീക്ഷ പുലർത്തുന്ന പാലക്കാട് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഹെലിക്കോപ്റ്റർ മാർഗം മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹത്തെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ. ജങ്ഷൻ വരെ നീണ്ട ആവേശകരമായ റോഡ് ഷോയിലൂടെ അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ വരവേറ്റത്. റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം കോട്ടമൈതാനത്തെ പൊതുസമ്മേളന വേദിയിലെത്തിയത്.
Also Read – കേരളം എൻഡിഎക്കൊപ്പം! മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി
കേരളം ഇന്ന് അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ കടക്കെണിയിലാണെന്നും ജനങ്ങൾക്ക് അവകാശപ്പെട്ട പണം എൽഡിഎഫുകാരുടെ കീശയിലേക്കാണ് പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നിൽ ജനങ്ങളുടെ അനുഗ്രഹമാണെന്നും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രീയ അക്രമങ്ങളിൽ ജീവൻ ബലിനൽകേണ്ടി വന്ന ബിജെപി പ്രവർത്തകരെ അദ്ദേഹം അനുസ്മരിച്ചു. കേരളം പ്രകൃതിയുടെ അത്ഭുത കവാടമാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ മഹാതേജസ്വികൾ പിറന്ന ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യുമെന്നും ഉറപ്പുനൽകി.
കേരളത്തിലെ യുവാക്കൾ തൊഴിൽതേടി മറ്റ് നാടുകളിലേക്ക് പലായനം ചെയ്യുകയാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു തൊഴിൽ സ്ഥാപനം പോലും തുടങ്ങാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളം മാറിയെന്നും കൂട്ടിച്ചേർത്തു.