PM SHRI scheme: ‘കരാറിന് പിന്നിൽ ഗൂഢാലോചന’; പിഎം ശ്രീ പദ്ധതിയിൽ ഗുരുതര ആരോപണങ്ങളുമായി ബിനോയ് വിശ്വം
Binoy Viswam's Response in PM SHRI scheme: പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി മര്യാദകൾ ലംഘിച്ചാണ് കരാറിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തെന്നും ബിനോയ് വിശ്വം ആരോപിച്ചു. ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്.
സർക്കാരിൽ നിന്ന് ഇങ്ങനെയൊരു നീക്കം അപ്രതീക്ഷിതമാണെന്നും ഇത് പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. സിപിഐ ഈ വിഷയത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇത് അവഗണിച്ചാണ് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. പദ്ധതിയിൽ ഒപ്പിട്ടത് കൊണ്ട് തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നും ഒരു നയമാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
ALSO READ: ‘സര്‍ക്കാര്‍ നടപടി വഞ്ചനാപരം’; പി എം ശ്രീയില്‍ ഒപ്പിട്ടതിൽ വിമര്‍ശനവുമായി എഐഎസ്എഫ്
എന്താണ് പിഎം ശ്രീ പദ്ധതി?
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പിഎം ശ്രീ സ്‌കൂള്‍ ഒരു കേന്ദ്ര സര്‍ക്കാർ പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കും.
എതിർപ്പ് എന്തിന്?
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും (എന്‍ഇപി) കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം പി.എം ശ്രി സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളുകളിൽ സ്ഥാപിക്കേണ്ടി വരും.
എന്‍ഡിഎ സര്‍ക്കാര്‍ 2020ല്‍ അവതരിപ്പിക്കുകയും 2023-24 വര്‍ഷം മുതല്‍ നടപ്പിലാക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഉള്ളടക്കം കാവിവല്‍ക്കരണ നയങ്ങളാണ് എന്ന വിമര്‍നമാണ് ഉയര്‍ന്നത്. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവല്‍ക്കരിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാർട്ടികള്‍ പ്രധാനമായും ഉയർത്തുന്നത്.